‘ജയിൽ’ മോചനം: ജയിൽ എന്ന പേര് മാറ്റാൻ ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം ∙ പ്രതിഛായ മെച്ചപ്പെടുത്താൻ ജയിൽ സ്ഥാപനങ്ങളുടെ പേര് മാറ്റാനൊരുങ്ങി ആഭ്യന്തരവകുപ്പ്. ‘ജയിൽ’ എന്ന പേര് പൂർണമായി മാറ്റും. സെൻട്രൽ ജയിലിന്റെ പേര് ‘ കറക്‌ഷനൽ ആൻഡ് മാനേജ്മെന്റ് സെന്റർ’ എന്നു മാറ്റും. ജില്ലാ ജയിൽ മുതൽ സബ് ജയിൽ വരെയുള്ളവ ‘ട്രാൻസിറ്റ് ജസ്റ്റിസ് ഹോമുകൾ’ ആകും.

പ്രിസൺസ് ഹെ‍ഡ്ക്വാർട്ടേഴ്സിനെ ‘ഡിപ്പാർട്മെന്റ് ഓഫ് കറക്‌ഷനൽ സർവീസസ് ഹെഡ്ക്വാർട്ടേഴ്സ്’ എന്നാക്കി മാറ്റും. ഇത്തരത്തിൽ മുഴുവൻ ജയിൽ സ്ഥാപനങ്ങളുടെയും പേരുമാറ്റുന്നതിനുള്ള ശുപാർശ ജയിൽ ഡി ജിപി എസ്.ശ്രീജിത്ത് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കു കൈമാറി.

‘പ്രിസൺ’ അല്ലെങ്കിൽ ‘ജയിൽ’ എന്ന പേരുകൾ തടവുകാരുടെ തിരുത്തൽ, പുനരധിവാസ പ്രക്രിയ എന്നീ ഉദ്ദേശ്യലക്ഷ്യങ്ങൾ പ്രതിഫലിപ്പിക്കുന്നവയല്ലെന്നു കണ്ടെത്തിയാണു നിർദേശം. ഈ പേരുകൾ ഭയം സൃഷ്ടിക്കുന്നതാണെന്നും സമൂഹത്തിൽ തെറ്റായ പ്രതിഛായയുണ്ടാക്കുന്നുവെന്നും ഡിജിപിയുടെ ശുപാർശയിൽ പറയുന്നു.

പേരുമാറ്റം ഇങ്ങനെ

പ്രിസൺ ഹെഡ്ക്വാർട്ടേഴ്സ്– ഡിപ്പാർട്മെന്റ് ഓഫ് കറക്‌ഷനൽ സർവീസസ് ഹെഡ്ക്വാർട്ടേഴ്സ്

സെൻട്രൽ പ്രിസൺ– കറക്‌ഷനൽ ആൻഡ് മാനേജ്മെന്റ് സെന്റർ

ഹൈ സെക്യൂരിറ്റി പ്രിസൺ– മാക്സിമം കറക്‌ഷനൽ ആൻഡ് മാനേജ്മെന്റ് സെന്റ ർ

ഓപ്പൺ പ്രിസൺ– കറക്‌ഷനൽ ആൻഡ് മാനേജ്മെന്റ് ഓപ്പൺ ഹോം

ജില്ലാ ജയിൽ– ജില്ലാ ട്രാൻസിറ്റ് ജസ്റ്റിസ് ഹോം

വനിതാ പ്രിസൺ– ട്രാൻസിറ്റ് ജസ്റ്റിസ് ഹോം ഫോർ വിമൻ

വനിതാ ഓപ്പൺ പ്രിസൺ– കറക്‌ഷനൽ ആൻഡ് മാനേജ്മെന്റ് ഓപ്പൺ ഹോം ഫോർ വിമൻ

സബ് ജയിൽ– ട്രാൻസിറ്റ് ജസ്റ്റിസ് ഹോം

സ്പെഷൽ സബ് ജയിൽ– സ്പെഷൽ ട്രാൻസിറ്റ് ജസ്റ്റിസ് ഹോം

വർധിപ്പിച്ച വേതനം നൽകിയത് പുതിയ സർക്കാർ

നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു കഴിഞ്ഞ സർക്കാർ വർധിപ്പിച്ച, തടവുകാരുടെ വേതനം നൽകിയതു പുതിയ സർക്കാർ. തടവുകാരെ 3 വിഭാഗമായി തിരിച്ച് യഥാക്രമം 620, 560, 530 രൂപ വീതമാണു ജനുവരിയിൽ ദിവസവേതനം ഉയർത്തിയത്. പരമാവധി 350 രൂപ നൽകണമെന്ന ജയിൽവകുപ്പിന്റെ ശുപാർശ മറികടന്നാണ് 620 രൂപ വരെയാക്കിയത്. പക്ഷേ പണം അനുവദിച്ചില്ല. പുതിയ സർക്കാർ വന്നശേഷം ജൂലൈയിലാണു തടവുകാർക്കു വേതനം നൽകാനുള്ള ഫണ്ട് അനുവദിച്ചത്. തടവുകാരെ 8 മണിക്കൂർ നിർബന്ധമായി ജോലി ചെയ്യിപ്പിക്കണമെന്നു ജയിൽ ഡയറക്ടർ ഉദ്യോഗസ്ഥർക്കു രേഖാമൂലം നിർദേശം നൽകി.