പാലക്കാട് കണ്ണാടി സ്കൂളിലെ 14 കാരന്റെ ആത്മഹത്യ; സസ്‌പെൻഡ് ചെയ്‌ത അധ്യാപികയെ തിരിച്ചെടുത്തു

പാലക്കാട് കണ്ണാടി ഹൈസ്കൂളിലെ 14 കാരന്റെ ആത്മഹത്യയെ തുടർന്ന് സസ്പെൻഷനിലായിരുന്ന പ്രധാനാധ്യാപികയെ തിരിച്ചെടുത്തു. ഡിഡിഇ റിപ്പോർട്ടില്ലാതെയാണ് അധ്യാപിക ലിസിയെ ഡിഇഒ തിരിച്ചെടുത്തതെന്നാണ് ആക്ഷേപം. ഡിഇഒയും മാനേജ്‌മെന്റും തമ്മിലുള്ള ഒത്തുകളിയാണിതെന്നാണ് കുടുംബത്തിന്റെ ആരോപണം. അധ്യാപികയെ രക്ഷിക്കാൻ വേണ്ടി ഇടപെടൽ നടക്കുന്നുവെന്ന് കുട്ടികൾ പറയുന്ന ഓഡിയോ പുറത്ത് വന്നു.

അധ്യാപികക്കെതിരെ കൂടുതൽ ആരോപണവുമായി കുടുംബം എത്തിയിരുന്നു. അർജുനെ ഒരുവർഷം മുമ്പും ക്ലാസ് ടീച്ചർ മർദിച്ചിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യമയാണ് പിന്നീട് അധ്യാപിക കുട്ടിയോട് കാണിച്ചിരുന്നതെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.എന്നാൽ കുടുംബത്തിൽ നിന്നുള്ള മാനസിക പീഡനമാണ് കുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് അധ്യാപക ആരോപിച്ചിരുന്നു.

കഴിഞ്ഞ മാസം 14 നായിരുന്നു ഒൻപതാം ക്ലാസ്സുകാരൻ അർജുൻ ആത്മഹത്യ ചെയ്തത്. അധ്യാപിക ആശ ഭീഷണിപ്പെടുത്തിയിരുന്നതായും മാനസികമായി പീഡിപ്പിച്ചിരുന്നതായും ആരോപിച്ചുകൊണ്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് അധ്യാപികയെ സസ്‌പെൻഡ് ചെയ്തത്.