ഗുവാഹത്തി∙ അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. അക്രമികൾ സ്വകാര്യ ഭാഗങ്ങളിൽ വടി കയറ്റുകയും മുഖം അടിച്ചു തകർക്കുകയും ചെയ്തു. അസമിലെ ഹൈലകണ്ടി ജില്ലയിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം.ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടിയുടെ തലയും മുഖവും തകർന്നിരുന്നുവെന്നും സ്വകാര്യ ഭാഗങ്ങളിൽ വടി കുത്തിക്കയറ്റിയിരുന്നെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മർദനത്തിനു മുൻപ് കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നു കുടുംബം ആരോപിക്കുന്നു. മരണകാരണം സംബന്ധിച്ചു വ്യക്തത വരുത്തുന്നതിനായി പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. കുട്ടിയും മാതാപിതാക്കളും ഒരു ബന്ധുവിന്റെ വീട്ടിൽ പോയിരുന്നു. അവിടെ വച്ച് ബന്ധുവുമായി ഉണ്ടായ തർക്കത്തെ തുടർന്നു പെൺകുട്ടി സ്വന്തം വീട്ടിലേക്കു തിരികെപ്പോന്നു. പിന്നീട് മടങ്ങിയെത്തിയ മാതാപിതാക്കൾ കണ്ടത് അവളുടെ ചേതനയറ്റ ശരീരമാണ്. തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നു മൃതദേഹം. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികൾ ദേശീയപാത ഉപരോധിച്ചു. സംഭവത്തില്‍ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ലൈംഗികാതിക്രമം സംബന്ധിച്ചു വ്യക്തത വരൂവെന്നും എസ്എസ്പി അമിതാഭ് സിൻഹ അറിയിച്ചു.







