ജനിതകമാറ്റം സംഭവിച്ച കൊവിഡ് തമിഴ്‌നാട്ടിലും; സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ നിരീക്ഷണത്തില്‍

ചെന്നൈ: ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊവിഡ് വകഭേദം തമിഴ്‌നാട്ടിലും സ്ഥിരീകരിച്ചു. ബ്രിട്ടനില്‍നിന്നെത്തിയ ഒരാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗിയെ ഐസൊലേഷനിലാക്കി ചികില്‍സ നല്‍കിയവരികയാണെന്നും സമ്പര്‍ക്ക പട്ടികയിലുള്ളവരെ നീരീക്ഷണത്തിലാണെന്നും തമിഴ്‌നാട് ആരോഗ്യസെക്രട്ടറി ഡോ. ജെ രാധാകൃഷ്ണന്‍ അറിയിച്ചു. നിലവിലെ പരിശോധനാ ഉപകരണങ്ങളിലും പരിശോധനാ പ്രോട്ടോക്കോളുകളിലും മാറ്റംവരുത്തരുതെന്ന് ദേശീയ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്.

ബ്രിട്ടനില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് 2,018 പേരാണ് മടങ്ങിവന്നത്. ഇതില്‍ 1,500 പേരില്‍ നടത്തിയ പരിശോധനയില്‍ 17 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. ഇവരുമായി 16 പേര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും ആരോഗ്യസെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ഇതുവരെ ആറുപേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊവിഡ് ബാധ സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചത്. ഇവര്‍ ആറുപേരും ബ്രിട്ടനില്‍നിന്ന് എത്തിയവരാണ്. തമിഴ്‌നാട്ടില്‍ ഒരാള്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചതോടെ പുതിയ വൈറസ് ബാധിതരുടെ എണ്ണം ഏഴായി.

അതിവേഗം പടരുന്ന ജനിതക മാറ്റമുള്ള കൊവിഡ് വൈറസാണ് ഇന്ത്യയിലും കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ബംഗളുരു നിംഹാന്‍സിലും രണ്ടുപേര്‍ ഹൈദരാബാദ് സിസിഎംബിയിലും ഒരാള്‍ പൂന എന്‍ഐവിയിലുമാണ് ചികില്‍സയിലുള്ളത്. അതിവേഗം പടരുന്ന സാര്‍സ് കൊവ്-2 ഉപ ഗ്രൂപ്പ് വൈറസാണ് ബ്രിട്ടനില്‍ അടുത്തിടെ കണ്ടെത്തിയത്. കഴിഞ്ഞ നാലാഴ്ചകൊണ്ട് ഇത് ബ്രിട്ടന്റെ പലഭാഗങ്ങളിലും പടര്‍ന്നിരിക്കുകയാണ്. മിക്ക കേസുകളും ഈ ഉപ ഗ്രൂപ്പില്‍പ്പെട്ടതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇതു ശ്രദ്ധിക്കപ്പെട്ടത്.