Headlines

വ്യാജരേഖ ചമച്ചത് ആന്റണി രാജു; കുറ്റമാണെന്ന് അറിഞ്ഞുകൊണ്ട് തൊണ്ടിമുതൽ വാങ്ങി, വിധിപ്പകർപ്പ്

തൊണ്ടിമുതൽ കേസിലെ വിധി പകർപ്പിൽ ഗുരുതര പരാമർശങ്ങളുമായി കോടതി. പ്രതികളുടേത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കമായിരുന്നു. കുറ്റമാണെന്ന് അറിഞ്ഞുകൊണ്ട് ആന്റണി രാജു തൊണ്ടിമുതൽ വാങ്ങി. വിധി പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.വ്യാജരേഖ ചമച്ചത് ആന്റണി രാജു തന്നെയാണ്. കെ എസ് ജോസ് തൊണ്ടിമുതൽ കൈമാറിയത് കോടതി ഉത്തരവില്ലാതെയായിരുന്നു. തന്റെ കക്ഷിയെ രക്ഷിക്കാൻ ആന്റണി രാജു കൃത്രിമം നടത്തി.
കുറ്റം ചെയ്തത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കേണ്ടവരെന്നും കോടതി. പ്രതികളുടെ പ്രവർത്തി കേവലം ഒരു ക്രമക്കേടല്ല. നീതിയുടെ ഗതിയെ ബോധപൂർവ്വം തടസ്സപ്പെടുത്താനുള്ള ശ്രമമെന്നും വിധി പകർപ്പിൽ പറയുന്നു.

തെളിവ് നശിപ്പിക്കൽ ഒരു പ്രതിയെ അർഹമായ ശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ കാരണമായി.ഇത് നീതിയുടെ പരാജയമെന്നും കോടതി പരാമർശമുണ്ട്. തിരുവനന്തപുരം എം.എൽ.എയും മുൻ മന്ത്രിയുമായ ആന്റണി രാജുവിന് മൂന്ന് വർഷമാണ് തടവ് ശിക്ഷ വിധിച്ചത്. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്.തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും. കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കെ.എസ് ജോസിനും ഇതേ ശിക്ഷ തന്നെയാണ്.