Headlines

‘1969ൽ ബിഎ വിദ്യാർത്ഥിയായിരിക്കെ ശ്രീനിവാസൻ കെഎസ്‌യു പാനലിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ചു, വേർപാട് കേരളത്തിന് വലിയ നഷ്ടം’; കെഎസ്‍യു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ കെഎസ്‌യു അനുശോചിച്ചു. സിനിമ ലോകത്തെ ബഹുമുഖ പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ പറഞ്ഞു.

മനുഷ്യ ജീവിതങ്ങളോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചും, അവതരിപ്പിച്ചും അദ്ദേഹം മലയാളികൾക്ക് പ്രിയപ്പെട്ടവനായി മാറി. പച്ചയായ ജീവിതങ്ങൾ വെള്ളിത്തിരയിൽ വരച്ചിട്ട് കാലത്തിനു മുന്നേ നടന്നുനീങ്ങിയ അതുല്യ വിസ്മയം ആയിരുന്നു ശ്രീനിവാസൻ.

നിലപാടുകൾ ഉള്ള നടനായിരുന്നു അദ്ദേഹം. മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നോട്ടു നീങ്ങിയ അദ്ദേഹത്തിന്റെ സംഭാവനകൾ കാലത്തിന് മറക്കാനാവുന്നതല്ല. 1969 ൽ മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിലെ ഒന്നാംവർഷ ബിഎ വിദ്യാർത്ഥിയായിരിക്കെ കെഎസ്‌യു പാനലിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി അദ്ദേഹം വിജയിച്ചിരുന്നു.
എല്ലാ തലമുറകൾക്കും ഒരുപോലെ സ്വീകാര്യനാകാൻ കഴിഞ്ഞു എന്നതാണ് ശ്രീനിവാസൻ എന്നതുല്യ പ്രതിഭയുടെ സവിശേഷത. അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന് വലിയ നഷ്ടമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.