കലൂർ സ്റ്റേഡിയം നവീകരണത്തിന് സ്പോൺസർക്ക് സമയം നീട്ടി നൽകി ജി.സി.ഡി.എ. ഈ മാസം 20-ാം തീയതിവരെയാണ് സമയം നീട്ടി നൽകിയത്. ഏറ്റെടുത്ത നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെയാണ് സ്പോൺസർ സ്റ്റേഡിയം ജി.സി.ഡി.എക്ക് തിരികെ നൽകിയത്.
അര്ജന്റീന ടീമിന്റെ കേരള സന്ദർശനത്തിനായി സെപ്റ്റംബർ 26 നൽകിയ സ്റ്റേഡിയം ഇന്നലെയാണ് സ്പോൺസർ ജി.സി.ഡി.എക്ക് തിരികെ നൽകിയത്. സ്റ്റേഡിയത്തിൽ 70 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് സ്പോൺസർ പ്രഖ്യാപിച്ചത്. എന്നാൽ നിശ്ചയിച്ച സമയത്ത് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല. ഇതോടെയാണ് സ്പോൺസർക്ക് കൂടുതൽ സമയം അനുവദിച്ചത്.
സ്റ്റേഡിയം ചുറ്റുമതിൽ, പ്രവേശനക്കവടം, വിവിഐപി സീറ്റിംഗ് ഏരിയ, ലൈറ്റ് സംവിധാനം എന്നി പ്രധാനപെട്ട ജോലികൾ ഇനിയും ബാക്കിയാണ്. ഈ ജോലികൾ ഈ മാസം 20നുള്ളിൽ സ്പോൺസർ പൂർത്തിയാക്കും എന്നാണ് ജി.സി.ഡി.എയുടെ വിശദീകരണം. സ്പോൺസർ പ്രഖ്യാപിച്ച നവീകരണത്തിൽ ടർഫ് ജോലികൾ മാത്രമാണ് പൂർത്തിയായത്. നിലവിലെ സാഹചര്യത്തിൽ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താൻ കഴിയില്ല. സ്റ്റേഡിയം നവീകരണം പൂർത്തിയാക്കിയാൽ മാത്രമാണ് തുടർന്നുള്ള മത്സരങ്ങൾ നടത്താൻ കഴിയുക.








