ഡൽഹി സ്ഫോടനം: നടന്നത് ചാവേർ ആക്രമണം തന്നെ; ലഷ്കർ- ഇ- തയ്ബ ബന്ധം പരിശോധിച്ച് ഏജൻസികൾ

ഡൽഹി സ്ഫോടനത്തിൽ ലഷ്കർ- ഇ- തയ്ബ ബന്ധം പരിശോധിച്ച് ഏജൻസികൾ. സ്ഫോടനത്തിന് ബംഗ്ലാദേശുമായി ബന്ധം ഉണ്ടെന്നാണ് സംശയം. ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ബോംബ് ആക്രമണം തന്നെയെന്ന് എൻഐഎ സ്ഥിരീകരിച്ചു. ലഷ്‌കർ ഭീകരൻ സൈഫുള്ള സൈഫിന്റെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം.

കാറിൽ ഘടിപ്പിച്ചിരുന്ന ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തി. സ്ഫോടനം നടത്തിയ കാർ ഓടിച്ചിരുന്ന ഡോക്ടർ ഉമർ നബിയുടെ സഹായി അമീർ റാഷിദിനെ എൻഐഎ അറസ്റ്റ് ചെയ്തു. ഡൽഹി സ്ഫോടനക്കേസ് ഏറ്റെടുത്ത ശേഷം എൻഐഎ നടത്തുന്ന ആദ്യ അറസ്റ്റ് ആണ് ഇത്. സ്ഫോടക വസ്തുക്കൾ നിറച്ച ഐ -20 കാർ രജിസ്റ്റർ ചെയ്തിരുന്നത് അമീർ റാഷിദിന്റെ പേരിലാണ്.

നേരത്തെ തയ്യാറാക്കിയ ആ ചാവേറാക്രമണ പദ്ധതി അനുസരിച്ചാണ് അമീർ ഡൽഹിയിലെത്തി, കാർ വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം കേസിൽ കൊൽക്കത്ത ജയിലിൽ കഴിയുന്ന മൂന്നുപേരെ എൻഐഎ ചോദ്യം ചെയ്തു. യു എ പി എ കേസുകളിൽ ജയിലിൽ കഴിയുന്നവരെയാണ് ചോദ്യം ചെയ്തത്. 2020 അറസ്റ്റിലായ താനിയ പർവീന് ഡൽഹി സ്ഫോടനത്തിലുള്ള ബന്ധവും പരിശോധിക്കുന്നു. നിലവിൽ ആലിപ്പൂർ വുമൺസ് കറക്ഷൻ ഹോമിലുള്ള പർവിന് മൗലാന മസൂദ് അസറിന്റെ സഹോദരി സൈദ അസറുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. ഡൽഹി കേസിൽ അറസ്റ്റിലായ ഡോ ഷഹീൻ ഷാഹിദു മായുള്ള ഇവരുടെ ബന്ധം അന്വേഷിച്ചു വരികയാണ്.