നൈജീരിയയിൽ ക്രൈസ്തവരെ കൊല്ലുന്നത് തുടർന്നാൽ നൈജീരിയക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. നൈജീരിയക്കുള്ള എല്ലാ സഹായവും ഉടനടി നിർത്തലാക്കുമെന്നും ട്രംപ്. ക്രൂരകൃത്യങ്ങൾ നടത്തുന്ന ഭീകരരെ രാജ്യത്തു കടന്ന് ഉന്മൂലനം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
നൈജീരിയൻ സർക്കാരിനോട് എത്രയും വേഗത്തിൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാനും ട്രംപ് ആവശ്യപ്പെട്ടു. പ്രതിരോധവകുപ്പിനോട് സൈനിക നടപടിയ്ക്കായി തയാറാകാനും ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് ആഹ്വാനം ചെയ്തു. നൈജീരിയയിൽ ക്രിസ്തുമതം അസ്തിത്വഭീഷണി നേരിടുന്നുവെന്നും നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തുകയാണെന്നും വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ പോസ്റ്റ്. സാധാരണഗതിയിൽ യു എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെയും സ്‌റ്റേറ്റ് ഡിപ്പാർട്ടമെന്റിലെ വിദഗ്ധരുടെയും ശിപാർശയിലാണ് ആ പട്ടികയിൽ രാജ്യങ്ങളെ ഉൾപ്പെടുത്താറുള്ളത്. നൈജീരിയയുടെ കാര്യത്തിൽ അത്തരം മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
നൈജീരിയയുടെ നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോൺഗ്രസ്മാൻ റിലേ മൂറിനോടും ചെയർമാൻ ടോം കോളെയോടും നിർദേശിച്ചതായി ട്രംപ് അറിയിച്ചു. തങ്ങൾ ലോകത്തിലെ ക്രിസിത്യൻ മതവിഭാഗങ്ങളെ സംരക്ഷിക്കാൻ സജ്ജരാണെന്നും ട്രംപ് പറഞ്ഞിരുന്നു.






