ഇടുക്കിയിൽ ശക്തമായ മഴ; മുല്ലപ്പെരിയാർ ഡാമിൻ്റെ ഷട്ടർ ഉയർത്തും; കല്ലാർ ഡാം തുറന്നു

ഇടുക്കി ജില്ലയിൽ ശക്തമായ മഴ. പലയിടത്തും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. ജലനിരപ്പ് 137 അടിയിൽ എത്തിയതോടെ മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ രാവിലെ എട്ട് മണിക്ക് ഉയർത്തും. കുമളിയിൽ തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.വണ്ടിപ്പെരിയാർ കക്കി കവലയിലും വീടുകളിൽ വെള്ളം കയറി.

ഇന്നലെ രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ നാല് വരെ ഇടുക്കിയില്‍ ശക്തമായ മഴയാണ് പെയ്തത്. നിലവില്‍ മഴയ്ക്ക് ശമനമുണ്ട്. തൂക്കുപാലം, നെടുങ്കണ്ടം, കല്ലാര്‍, ബാലഗ്രാം എന്നീ മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി.നെടുങ്കണ്ടം തൂക്കുപാലം മേഖലകളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒലിച്ചു പോയി. സ്കൂട്ടറും കാറുമാണ് ഒലിച്ചു പോയത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കല്ലാർ ഡാം തുറന്നു. നാല് ഷട്ടറുകളും ഉയർത്തി.

മുല്ലപ്പെരിയാർ ഡാമിൻ്റെ 13 ഷട്ടറും ഉയർത്തി 5000 ഘനയടി വെള്ളം വരെ പുറത്തേയ്ക്ക് ഒഴുക്കും. നിലവില്‍ 137 അടിയിലേക്ക് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ന്നു. 44,000 ഘനയടി വെള്ളം ഒരു സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയുണ്ടായി. 2018ന് ശേഷമാദ്യമായാണ് ഇത്തരത്തില്‍ ഇത്രയധികം വെള്ളം ഒഴുകിയെത്തിയത്. തുടര്‍ന്നാണ് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് അറിയിച്ചത്. നിലവിൽ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.