Headlines

‘അറസ്റ്റിലായവരെ ജനക്കൂട്ടത്തിന് വിട്ടു നൽകണം’; സുബീൻ ഗാർഗിന്റെ മരണത്തിൽ അസം ജയിലിന് പുറത്ത് സംഘർഷം

പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് അസമിൽ സംഘർഷം. ബക്സ ജില്ലാ ജയിലിന് മുന്നിലാണ് സംഘർഷം. സുബീൻ ഗാർഗിന്റെ മരണത്തിൽ അറസ്റ്റിലായ അഞ്ച് പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കോടതി ഉത്തരവിനെത്തുടർന്നാണ് സംഘർഷം. പ്രതികളെ ജനക്കൂട്ടത്തിന് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജയിലിനു മുന്നിൽ പ്രതിഷേധം നടത്തിയത്. അറസ്റ്റിലായവരെയുമായി എത്തിയ വാഹനം ജില്ലാ ജയിലിന് മുമ്പിൽ തടഞ്ഞു. തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തു.

വാഹനവ്യൂഹത്തിന് നേരെ ആൾക്കൂട്ടംകല്ലെറിഞ്ഞു. ആക്രമണത്തിൽ പൊലീസ് വാൻ ഉൾപ്പെടെ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്.സ്ഥിതിഗതികൾ ശാന്തമാക്കാനും ജനക്കൂട്ടത്തെ പിരിച്ചുവിടാനും പൊലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. എന്നാൽ ജനക്കൂട്ടം അക്രമാസക്തമായി. ബഹളത്തിനിടെ ഒരു പൊലീസ് വാഹനം കത്തിച്ചു.

സെപ്തംബർ 19നാണ് ഗായകൻ സുബീൻ ഗാർഗ് സിംഗപ്പൂരിൽ വച്ച് മരണമടയുന്നത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ സുബീൻ ഗാർഗ് സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് വിവരം പുറത്തുവന്നിരുന്നത്. എന്നാൽ ഗായകന്റെ മരണം സ്കൂബ ഡൈവിങ്ങിനിടെ അല്ലെന്നും സെന്റ് ജോൺസ് ദ്വീപിൽ കടലിൽ നീന്തുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.