ഇന്ത്യയിലെത്തിയ താലിബാൻ വിദേശകാര്യ മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിവേചനങ്ങൾക്കെതിരെയുള്ള പ്രധാനമന്ത്രിയുടെ മൗനം നാരീശക്തി മുദ്രാവാക്യങ്ങൾക്ക് പിന്നിലെ പൊള്ളത്തരമാണ് തുറന്നുകാട്ടുന്നത്. രാജ്യത്ത് എല്ലായിടങ്ങളിലും തുല്യ പങ്കാളിത്തത്തിന് സ്ത്രീകൾക്ക് അവകാശമുണ്ട്.
വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ നിങ്ങൾ അനുവദിക്കുമ്പോൾ, രാജ്യത്തെ സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളാൻ നിങ്ങൾ ദുർബലരാണ് എന്നാണ് സൂചിപ്പിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. വനിതാ മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയതിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നമ്മുടെ രാജ്യത്ത് എങ്ങനെയാണ് സ്ത്രീകളെ അപമാനിക്കുന്നത് അനുവദിക്കാൻ കഴിഞ്ഞത്. സ്ത്രീകൾക്ക് അഭിമാനകരമായ രാജ്യമാണ് നമ്മുടേതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെ അഫ്‌ഗാൻ എംബസിയിൽ വച്ചാണ് വാർത്താസമ്മേളനം നടന്നത്. ഇവിടെയെത്തിയ വനിത മാദ്ധ്യമപ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.ഇതിനെതിരെ പലരും പ്രതിഷേധം ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. എല്ലാ വനിതാ മാദ്ധ്യമപ്രവർത്തകരും ഡ്രസ് കോഡ് പാലിച്ചിരുന്നുവെന്ന് പറഞ്ഞ് അനേകം വനിതാ മാദ്ധ്യമപ്രവർത്തകർ താലിബാൻ മന്ത്രിക്കെതിരായ പ്രതിഷേധം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.