Headlines

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കറ്റു; നഷ്ടപരിഹാരത്തിനായി കര്‍ഷകര്‍ കയറിയിറങ്ങിയത് 5 വര്‍ഷം; വനംവകുപ്പ് ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ച് മന്ത്രി പി പ്രസാദ്

വനം വകുപ്പ് ഉദ്യോഗസ്ഥരെ പൊതുവേദിയില്‍ ശാസിച്ച് കൃഷിമന്ത്രി പി പ്രസാദ്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കുന്നത് വൈകിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കാണ് ശാസന. നഷ്ടപരിഹാര തുകയ്ക്ക് വേണ്ടി അഞ്ച് വര്‍ഷമാണ് കര്‍ഷകര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയത്.

2020ല്‍ കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായ രണ്ട് കര്‍ഷകര്‍ക്ക് അഞ്ച് വര്‍ഷമായിട്ടും അര്‍ഹതപ്പെട്ട നഷ്ടപരിഹാര തുക കിട്ടിയില്ല. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസുകള്‍ കയറ്റി ഇറക്കുന്നെന്ന പരാതിയാണ് ഇന്നലെ ആലപ്പുഴ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷിമന്ത്രിക്ക് മുന്നിലെത്തിയത്. രേഖകള്‍ പരിശോധിച്ച മന്ത്രി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ശാസിച്ചു. കൂടാതെ പാലമേലില്‍ നടന്ന പൊതുപരിപാടിയല്‍ സദസിലിരുത്തി പരസ്യമായും മന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചു.

കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റതായി ചികിത്സിച്ച ഡോക്ടറുടെ സാക്ഷപ്പെടുത്തല്‍ വേണം. ഇത് നല്‍കാന്‍ ഡോക്ടര്‍ വിസമ്മതിച്ചതാണ് വൈകാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ന്യായീകരണം തൃപ്തികരമല്ലെന്ന് മന്ത്രി പറഞ്ഞു. നഷ്ടപരിഹാര തുക വൈകിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പി പ്രസാദ് വനം മന്ത്രി എകെ ശശീന്ദ്രനോട് ആവശ്യപ്പെട്ടു. തടസങ്ങള്‍ നീക്കി നഷ്ടപരിഹാര തുക ഉടന്‍ കര്‍ഷകരിലെത്തുമെന്നും പി പ്രസാദ് ഉറപ്പു നല്‍കി.