സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറേറ്റുകളിലേക്ക് ബിജെപി പ്രതിഷേധം. അയ്യപ്പന്റെ സ്വത്ത് സർക്കാർ കൊള്ളയടിച്ചെന്ന് ആരോപിച്ചാണ് ബിജെപി പ്രതിഷേധം. കാസർകോടും കോഴിക്കോടും പാലക്കാടും ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടത്തിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സ്വർണമോഷണത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് ജില്ലാ ഭരണസിരാകേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തുമെന്ന് ആഹ്വാനം ചെയ്തിരുന്നു. കൊല്ലത്ത് നടക്കുന്ന പ്രതിഷേധ പരിപാടി പി കെ കൃഷ്ണദാസും ആലപ്പുഴയിൽ ശോഭ സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും. പത്തനംതിട്ടയിൽ കുമ്മനം രാജശേഖരൻ, അഡ്വ. എസ്. സുരേഷ്, ഇടുക്കിയിൽ പി സുധീർ, കോട്ടയത്ത് അനൂപ് ആന്റണി, സി കൃഷ്ണകുമാർ, എറണാകുളത്ത് വി മുരളീധരൻ, തൃശൂരിൽ സി.കെ. പത്മനാഭൻ, പാലക്കാട് – ബി ഗോപാലകൃഷ്ണൻ, മലപ്പുറം – കെ കെ അനീഷ് കുമാർ, വയനാട് – എം ടി രമേശ്, കോഴിക്കോട് – കെ സുരേന്ദ്രൻ, കണ്ണൂർ – വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, കാസർഗോഡ് – എ പി അബ്ദുള്ളക്കുട്ടി എന്നീ നേതാക്കൾ മാർച്ച് ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് സമരപരിപാടികൾ സംഘടിപ്പിക്കുന്നത്.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബിജെപി കഴിഞ്ഞദിവസം മാർച്ച് നടത്തിയിരുന്നു.ശബരിമല സ്വർണ കൊള്ളയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം മന്ത്രിയും ദേവസ്വ ബോർഡ് പ്രസിഡൻറ്റും രാജിവയ്ക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ്ചന്ദ്രശേഖർ ആവശ്യപ്പെട്ടു.