Headlines

‘സനൂപ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു, കുട്ടി മരിച്ചത് ചികിത്സാപ്പിഴവ് കാരണം’; ഭാര്യ

കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതികരിച്ച് സനൂപിന്റെ ഭാര്യ. സനൂപ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയത് മുതൽ അസ്വസ്ഥനായിരുന്നുവെന്നും രംബീസ പറഞ്ഞു. കുട്ടി പനി ബാധിച്ച് മരിച്ചു എന്നാണ് മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം പറഞ്ഞത്. ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ കുഞ്ഞുമരിക്കില്ലായിരുന്നു. മരണ സർട്ടിഫിക്കറ്റിനായി ആശുപത്രി കയറിയിറങ്ങിയെന്നും രംബീസ മാധ്യമങ്ങളോട് പ്രതികരിച്ചു.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വിപിൻ്റെ തലയ്ക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മകളെ കൊന്നില്ലേ എന്ന് ആക്രേശിച്ചായിരുന്നു ആക്രമണം നടത്തിയത്. ഡോക്ടറെ ആക്രമിച്ച സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രണ്ട് മക്കളുമായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. സൂപ്രണ്ടിനെ ലക്ഷ്യംവെച്ച് ഇയാൾ എത്തിയെങ്കിലും ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു. പരുക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടറുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അപലപിച്ചു. ഡോക്ടര്‍ക്കെതിരായ ആക്രമണം അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.