Headlines

ശബരിമല സ്വർണമോഷണം; മുരാരി ബാബുവിനെ സസ്പെന്റ് ചെയ്യാൻ തീരുമാനം

ശബരിമല സ്വർണമോഷണത്തിൽ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്ത് ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേതാണ് തീരുമാനം. ദേവസ്വം വിജിലൻസ് അന്വേഷണത്തിൽ വീഴ്ച്ച കണ്ടെത്തിയിരുന്നു. നിലവിൽ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു.

2019 ൽ സ്വർണ്ണ പാളി ചെമ്പ് പാളി എന്ന് റിപ്പോർട്ട് എഴുതിയത് അന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു ആണ്. 2025 ൽ സ്വർണ്ണ പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടണമെന്ന് മുരാരി ബാബു ഫയലിൽ നിർദേശിച്ചിരുന്നു.

ഉദ്യോ​ഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു ,എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് എന്നിവർക്കെതിരെയായിരുന്നു വിജിലൻസ് റിപ്പോർട്ട്.

മുരാരി ബാബു 2024 ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ സ്വർണ്ണപ്പാളി നവീകരണത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാൽ ഇത് ദേവസ്വം ബോർഡ് നിരാകരിച്ചിരുന്നു. അതേസമയം 2019ൽ ഉണ്ണികൃ‍ഷ്ണൻ പോറ്റിയ്ക്ക് സ്വർണ്ണുപ്പാളി കൈമാറുമ്പോൾ തനിക്ക് ചുമതലയില്ല എന്നായിരുന്നു മുരാരി ബാബുവിന്റെ വിശദീകരണം.