Headlines

നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം: സൂക്ഷ്മമായി പഠിക്കാന്‍ ഡല്‍ഹി പൊലീസ്; കമ്മിഷണറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തെ കുറിച്ച് സൂക്ഷ്മമായി പഠിക്കാന്‍ ഡല്‍ഹി പൊലീസ്. ഡല്‍ഹി പൊലീസ് കമ്മിഷണര്‍ സതീഷ് ഗോള്‍ചെയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ പദ്ധതി തയാറാക്കാന്‍ നിര്‍ദേശം നല്‍കി.

സമീപകാലത്ത് നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഉണ്ടായത് സമാന സ്വഭാവമുള്ള പ്രതിഷേധങ്ങളാണ് എന്ന വിലയിരുത്തലാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസിന് ഉള്ളത്. പ്രത്യേകിച്ച് നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം. തലസ്ഥാനം കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പുതിയ തലമുറ സമരങ്ങളുടെ സാധ്യത മുന്‍നിര്‍ത്തിക്കൊണ്ടാണ് അത് എങ്ങനെ നേരിടണം എന്നതുമായി ബന്ധപ്പെട്ട് വിശദമായി പഠിക്കാനുള്ള തീരുമാനം ഡല്‍ഹി പൊലീസ് കൈക്കൊണ്ടത്. ഇന്റലിജന്‍സ് ബ്രാഞ്ച്, ഓപ്പറേഷന്‍സ് യൂണിറ്റ്, ആംഡ് പൊലീസ് എന്നിവരുടെ മേധാവികളെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇത്തരമൊരു പ്രതിഷേധമുണ്ടായാല്‍ അതിനെ നേരിടാനുള്ള പദ്ധതി തയാറാക്കാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ജനക്കൂട്ട സമരങ്ങളെ നേരിടാന്‍ ഡല്‍ഹി പൊലീസിന്റെ കൈയിലുള്ള മാരകമല്ലാത്ത ആയുധങ്ങള്‍ – ബാരിക്കേഡുകള്‍, ലാത്തികള്‍, കണ്ണീര്‍ വാതക ഗ്രനേഡുകള്‍ അടക്കമുള്ള ഉപകരണങ്ങളുടെ കണക്കെടുപ്പ് നടക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

അതോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങളിലൂടെ ആളെക്കൂട്ടുന്നത് നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്. ഇതിനായി ജെന്‍ സി പ്രക്ഷോഭം ഏത് തരത്തിലാണ് രൂപപ്പെട്ടത് എന്നത് സംബന്ധിച്ച് സൂക്ഷ്മമായി ഡല്‍ഹി പൊലീസ് പഠിച്ചു വരികയാണ്.