Headlines

സ്വർണ്ണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായികളെ ഉടൻ ചോദ്യം ചെയ്യും

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ആരോപണ വിധേയൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായികളെയും ഉടൻ ചോദ്യം ചെയ്യും. വാസുദേവൻ പോറ്റി, അനന്തസുബ്രഹ്മണ്യം, രമേശ് എന്നിവരെയാണ് വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ഇവർക്ക് നേരത്തെതന്നെ ദേവസ്വം വിജിലൻസ് നൽകിയിരുന്നു.

ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുമ്പോൾ, മറുവശത്ത് പ്രാഥമികാന്വേഷണം നടത്താനുള്ള നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്. നിയമോപദേശം ലഭിച്ചാൽ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം തുടങ്ങും. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം ബോർഡും ഹൈക്കോടതിയെ സമീപിക്കും. ശബരിമലയിൽ നിന്ന് തനിക്ക് ചെമ്പ് പാളിയാണ് ലഭിച്ചതെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദത്തോടെ സർക്കാരും ദേവസ്വം ബോർഡും പ്രതിരോധത്തിലായിരിക്കുകയാണ്.

വിജയ്മല്യ സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെയിരിക്കുകയാണ് ദേവസ്വം ബോർഡ്. സ്വർണ്ണപ്പാളി വിവാ​ദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി ദേവസ്വം വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. 2019ൽ അറ്റകുറ്റപ്പണിക്കായി കൈമാറിയത് ചെമ്പു പാളികൾ എന്നാണ് ദേവസ്വം രേഖകളിലും പറയുന്നത്. അങ്ങനെയെങ്കിൽ 1999-ൽ യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ സ്വർണം പൂശിയ ദ്വാരപാലക ശിൽപത്തിന്റെ അസൽ പാളികൾ എവിടെയെന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉത്തരമില്ല.