Headlines

ജി സുകുമാരൻ നായരുടെ നിലപാടിൽ NSSൽ പ്രതിഷേധം കടുക്കുന്നു; കൊല്ലത്ത് പ്രമേയം പാസാക്കി

സംസ്ഥാന സർക്കാരിനെ പിന്തുണച്ചുള്ള എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ നിലപാടിൽ സംഘടനയിൽ വീണ്ടും പ്രതിഷേധം. കോട്ടയം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ജി സുകുമാരൻ നായർക്ക് എതിരെ പ്രതിഷേധ ബാനർ ഉയർന്നു. ജി സുകുമാരൻ നായർക്ക് എതിരെ കൊല്ലം കരിക്കോട് 903-ാം നമ്പർ കരയോഗം പ്രമേയം പാസാക്കി. ജനറൽ സെക്രട്ടറിയുടെ തീരുമാനം ഏകപക്ഷീയമെന്ന് കുറ്റപ്പെടുത്തൽ.

ജി സുകുമാരൻ നായർക്കെതിരെ തിരുവനന്തപുരം ആര്യനാടും പ്രതിഷേധം. കുര്യാത്തി എൻഎസ്എസ് കരയോഗത്തിന്റെ പ്രതിഷേധ കത്ത് താലൂക്ക് സെക്രട്ടറിക്ക് നൽകി. സുകുമാർ നായരുടെ നിലപാട് സമുദായത്തെ പരിഹസിക്കുന്നതെന്ന് കത്തിൽ കുറ്റപ്പെടുത്തി. കോട്ടയതത്ത് സുരുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായാണ് ബാനർ ഉയർന്നത്. പിണറായി വിജയന് പാദസേവ ചെയ്യുന്ന ജി സുകുമാരൻ നായർ രാജി വയ്ക്കണമെന്നാണ് കോട്ടയം പൂഞ്ഞാർ ചേന്നാട് ദേവീ വിലാസം കരയോഗാംഗങ്ങളുടെ പേരിലുള്ള ബാനറിൽ പറയുന്നത്.

എന്നാൽ എൻ്റെ നിലപാട് എന്താണെന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് ജി സുകുമാരൻ നായരുടെ പ്രതികരണം, പ്രതിഷേധങ്ങളെ ഞങ്ങൾ നേരിട്ടോളാമെന്നും സുകുമാരൻ നായർ വ്യക്തമാക്കി. പുതിയ നിലപാടിന്റെ പേരിൽ തിരഞ്ഞെടുപ്പ് മുതലെടുപ്പ് നടത്താൻ ആരെങ്കിലും ശ്രമിച്ചാൽ അംഗീകരിക്കില്ലെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി. ഈ പ്രതികരണത്തിന് ശേഷവും കോന്നി കലഞ്ഞൂരിലും കൊല്ലത്ത് ശാസ്താംകോട്ടയിലും തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കുറ്റിയാണിക്കാടും കരയോഗങ്ങൾക്കു മുമ്പിൽ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.