സംസ്ഥാനത്ത് വീണ്ടും ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ 13 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഇതോടെ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10 ആയി.
കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തൃശൂർ സ്വദേശി റഹീം മരിച്ചിരുന്നു. റഹീമിനൊപ്പം ഹോട്ടലിൽ ജോലി ചെയ്തിരുന്ന ആളെയും സമാന ലക്ഷങ്ങളോടെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഇവർ ജോലി ചെയ്ത ഹോട്ടൽ അടച്ചിടാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കരുത് എന്നാണ് കോർപ്പറേഷനും ആരോഗ്യ വകുപ്പും നൽകിയ നിർദേശം. ഇവർ താമസിച്ചിരുന്ന സ്ഥലത്തെയും ഹോട്ടലിലെയും വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്ത് മറ്റാർക്കും രോഗ ലക്ഷണമില്ല.