Headlines

ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും ജയിച്ച് ഇന്ത്യ; ഒമാനെതിരെ 21 റണ്‍സിന്റെ ജയം

അബുദാബി: ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും ജയിച്ച് ഇന്ത്യ. ഒമാനെതിരെ 21 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അബുദാബി, ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന് നാല് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനാണ് സാധിച്ചത്. ആമിര്‍ കലീം (45 പന്തില്‍ 64), ഹമ്മാദ് മിര്‍സ (33 പന്തില്‍ 51) എന്നിവര്‍ ഒമാന് പ്രതീക്ഷ നല്‍കിയെങ്കിലും വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി സഞ്ജു സാംസണ്‍ (45 പന്തില്‍ 56) ടോപ് സ്‌കോററായി. അഭിഷേക് ശര്‍മ (15 പന്തില്‍ 38), തിലക് വര്‍മ (18 പന്തില്‍ 29) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ നിര്‍ണായകായി. എട്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടായി. ഷാ ഫൈസല്‍, ആമിര്‍ കലീം, ജിതേന്‍ രാമാനന്ദി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് ഒമാന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ജതിന്ദര്‍ സിംഗ് (33 പന്തില്‍ 32) – കലീം സഖ്യം 56 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ജതിന്ദറെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് മിര്‍സ – കലീം സഖ്യം 93 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കലീമിനെ പുറത്താക്കി ഹര്‍ഷിദ് റാണ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 46 പന്തുകള്‍ നേരിട്ട കലീം രണ്ട് സിക്‌സും ഏഴ് ഫോറും നേടി. 19-ാം ഓവറില്‍ മിര്‍സയെ ഹാര്‍ദിക്കും മടക്കി. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മിര്‍സയുടെ ഇന്നിംഗ്‌സ്. പിന്നീട് വിനായക് ശുക്ലയും (1) പുറത്തായി. സിക്രിയ ഇസ്ലാം (0), ജിതേന്‍ രാമാനന്ദി (5 പന്തില്‍ 12) പുറത്താവാതെ നിന്നു.

നേരത്തെ ഇന്ത്യയുടെ തുടക്കം അത്ര നന്നായിരുന്നില്ല. രണ്ടാം ഓവറില്‍ തന്നെ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഷാ ഫൈസലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഗില്‍ മടങ്ങിയെങ്കില്‍ പപവര്‍ പ്ലേയില്‍ 60 റണ്‍സ് അടിച്ചെടുക്കാന്‍ സഞ്ജു – അഭിഷേക് സഖ്യത്തിന് സാധിച്ചു. എന്നാല്‍ എട്ടാം ഓവറില്‍ അഭിഷേക് മടങ്ങി. സഞ്ജുവിനൊപ്പം 66 റണ്‍സ് ചേര്‍ത്ത ശേഷമാണ് അഭിഷേക് പുറത്താവുന്നത്. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. അതേ ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയും (1) മടങ്ങി. റണ്ണൗട്ടാവുകയായിരുന്നു താരം. ജിതേന്‍ രാമാനന്ദിന്റെ പന്ത് സഞ്ജു നേരെ കളിച്ചെങ്കിലും ക്യാച്ചെടുക്കാനുള്ള അവസരം ബൗളര്‍ നഷ്ടമാക്കി. എന്നാല്‍ പന്ത് നോണ്‍സ്‌ട്രൈക്കിലെ സ്റ്റംപില്‍ പതിച്ചു. ഹാര്‍ദിക്കിന് മടങ്ങേണ്ടി വന്നു.തുടര്‍ന്നെത്തിയ അക്‌സര്‍ 13 പന്തില്‍ 26 റണ്‍സ് അടിച്ചെടുത്തു. സഞ്ജുവിനൊപ്പം 45 റണ്‍സാണ് അക്‌സര്‍ ചേര്‍ത്തത്. 13-ാം ഓവറില്‍ അക്‌സര്‍ മടങ്ങി. സഞ്ജുവാകട്ടെ ബാറ്റ് ചെയ്യാന്‍ നന്നായി ബുദ്ധിമുട്ടി. ടൈമിംഗ് കണ്ടെത്താന്‍ സഞ്ജുവിന് സാധിച്ചില്ല. ഇതിനിടെ ശിവം ദുബെയും (5) പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്ന് സഞ്ജു – തിലക് സഖ്യം 41 റണ്‍സ് കൂട്ടിചേര്‍ത്തു. സഞ്ജുവിനെ മടക്കി ഷാ ഫൈസല്‍ ഒമാന് ബ്രേക്ക് ത്രൂ നല്‍കി. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. തിലക് 19-ാം ഓവറില്‍ മടങ്ങി. അര്‍ഷ്ദീപ് സിംഗ് (1) അവസാന ഓവറില്‍ റണ്ണൗട്ടായി. ഹര്‍ഷിത് റാണ (13), കുല്‍ദീപ് യാദവ് (1) പുറത്താവാതെ നിന്നു.