Headlines

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി; ഒരുമാസത്തിനിടെ ആറ് മരണം

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് (51) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ ഈ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

കഴിഞ്ഞ ഓഗസ്റ്റ് 9-നാണ് ഷാജിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ രോഗബാധിതനായിരുന്ന ഇദ്ദേഹത്തിന് നേരത്തെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഇത് രോഗബാധയ്ക്ക് കാരണമായിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. നിലവിൽ 10 പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്, ഇതിൽ മൂന്ന് പേർ കുട്ടികളാണ്.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം.
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ തുടങ്ങിയ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. ഇത് മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. ഈ രോഗത്തിന് 97 ശതമാനത്തിലധികം മരണനിരക്കുണ്ട്.