Headlines

ഷാഫി പറമ്പിലും DYFI പ്രവര്‍ത്തകരും നേര്‍ക്കുനേർ; വടകരയിൽ നിന്ന് ഭയന്നോടില്ലെന്ന് ഷാഫി പറമ്പിൽ

വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ എസ്എഫ്ഐ പ്രവര്‍ത്തകര്‍. രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ക്ക് മുന്നിലേക്ക് ഷാഫി പറമ്പില്‍ ഇറങ്ങി വന്നതോടെയാണ് നാടകീയതകള്‍ക്കിടയാക്കിയത്. ഷാഫി കാറില്‍നിന്ന് റോഡിലേക്ക് ഇറങ്ങുന്നത് തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പൊലീസിനെ മാറ്റി റോഡിലിറങ്ങി.

ഇതോടെ നേര്‍ക്കുനേര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായി വാക് തര്‍ക്കമായി. പ്രതിഷേധത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യംവിളിച്ചെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. നായെ, പട്ടീ എന്ന് വിളിച്ചാല്‍ കേട്ടിട്ട് പോകില്ലെന്ന് ഷാഫി പറഞ്ഞു. വടകര അങ്ങാടിയില്‍നിന്ന് പേടിച്ച് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഷാഫി കാറില്‍ നിന്നിറങ്ങിയത്.

സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അതിന്റെ പേരില്‍ ആഭാസത്തരം കാണിച്ചാല്‍ വകവെച്ച് നല്‍കില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ആദ്യം പോയി പിണറായി വിജയന്റെ ഓഫീസില്‍ പോയി പ്രതിഷേധം നടത്തണം, അവിടെ പി.ശശി ഇരിക്കുന്നുണ്ട് എന്ന് ഷാഫിക്ക് ഒപ്പമുണ്ടായിരുന്നവര്‍ വിളിച്ച് പറഞ്ഞു. ഏറെ പണിപ്പെട്ടാണ് പൊലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഷാഫിയുടെ വാഹനത്തിന് മുന്നില്‍ നീക്കിയത്.