നിയമസഭാ പാസാക്കിയ ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. നിയമത്തിൻ്റെ ഇത്തരം വ്യാഖ്യാനത്തിൽ ആശങ്കയുണ്ടെന്ന് കോടതി പറഞ്ഞു. രാഷ്ട്രപതിയുടെ റഫറൻസിന്മേലുള്ള വാദത്തിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഈ സാഹചര്യം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഭരണഘടന ബെഞ്ച് പറഞ്ഞു.
രാഷ്ട്രപതി റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം ഇന്നത്തോടെ പൂർത്തിയാകും. കഴിഞ്ഞതവണ റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം കേട്ട കോടതി നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഗവർണറുടെ നിഷ്ക്രിയത്വത്തിനെതിരെ ഒരു സംസ്ഥാനം കോടതിയെ സമീപിച്ചാൽ ജുഡീഷ്യൽ അവലോകനത്തിന് നിരോധനം ഉണ്ടോ എന്ന് ഭരണഘടന ബെഞ്ച് കേന്ദ്രത്തോടെ ചോദിച്ചിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച ജസ്റ്റിസ് ജെബി പർദ്ദിവാലയുടെ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് രാഷ്ട്രപതി റഫറൻസ് നൽകിയത്.