‘രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പിന് വാശി പിടിക്കില്ല’; ബിജെപി സംസ്ഥാന നേതൃത്വം

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാലും പാലക്കാട് ഉപതിരഞ്ഞെടുപ്പിന് വാശി പിടിക്കില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഇനിയൊരു ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

തദ്ദേശ–നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടയിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ഗുണം ചെയ്യില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ ലക്ഷ്യം മാറിപ്പോകുമെന്നും ബിജെപി വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം നിയമോപദേശം തേടുന്നതിനിടെയാണ് ബിജെപിയുടെ നിലപാട് പുറത്തുവന്നത്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. കെപിസിസിയുടെ നിലപാട് എഐസിസിയെ അറിയിച്ചു.

സംസ്ഥാന നേതൃത്വം നിലപാട് അറിയിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെടാൻ ഹൈക്കമാൻഡും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. നിയമസഭാംഗത്വം ഒഴിയണമെന്നും നിർദേശിക്കും.

രാഹുൽ രാജിവെച്ചാൽ എതിരാളികൾക്കു മേൽ മുൻതൂക്കം നേടാമെന്നാണ് വിഡി സതീശന്റെ നിലപാട്. വിഡി സതീശനെ പിന്തുണയ്ക്കുന്നവർക്കും ഇതേ നിലപാടാണ്. കുറച്ചുകൂടി കാത്തിരിക്കാമെന്ന് മറുപക്ഷം പറയുന്നുന്നത്. പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അടൂരിലെ വസതിയിൽ തുടരുകയാണ്.

കഴിഞ്ഞദിവസം ജില്ലയിലെ പ്രധാന നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ പ്രതിഷേധ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ രാഹുലിന്റെ വീടിനു മുന്നിലെ ബാരിക്കേഡ് ഉൾപ്പെടെ പൊലീസ് എടുത്തുമാറ്റി. വീടിന് ഏർപ്പെടുത്തിയ സുരക്ഷ തുടരും.