Headlines

‘എന്റെ പോരാട്ടം തുടരും, ആര് വന്നാലും എതിർ ശബ്ദമായി നിൽക്കും’; സാന്ദ്ര തോമസ്

നിർമ്മാതാക്കളുടെ സംഘടനയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരണവുമായി നിർമാതാവ് സാന്ദ്ര തോമസ്. താൻ പോരാട്ടം തുടരുമെന്നും എതിർ ശബ്ദത്തെ ഉണ്ടാക്കാൻ തനിക്ക് സാധിച്ചുവെന്നും അവർ പറഞ്ഞു. 300 പേരുള്ള സംഘടനയിൽ 110 എതിർ ശബ്ദങ്ങളാണ് ഉണ്ടായത്. ലോബിക്കെതിരെ 110 പേർ അണിനിരന്നത് ചെറിയ കാര്യമല്ലെന്നും സാന്ദ്ര തോമസ് പറഞ്ഞു.

തനിക്കെതിരെ ഒരു സംഘം വന്നാലും എതിർ ശബ്ദമായി നിലകൊള്ളും. വിജയ് ബാബുവിന്റെ ഇന്നലത്തെ പ്രകടനങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ മനോനില വ്യക്തമായി. എല്ലാവിധ ആശംസകളും നേരുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു.

ഷെർഗ സന്ദീപിനെതിരെയും സാന്ദ്ര വിമർശനം ഉന്നയിച്ചു. തനിക്ക് ദുരനുഭവം ഉണ്ടായപ്പോൾ ഇടപെടാത്ത ആളാണ് ഷെർഗ. ഷെർഗയ്ക്ക് എല്ലാവരെയും ഭയമാണ്. ഇങ്ങനെയുള്ള ആളുകളാണല്ലോ തലപ്പത്ത് എത്തുന്നതെന്നും സാന്ദ്ര തോമസ് ട്വന്റിഫോറിനോട് പ്രതികരിച്ചു.

അതേസമയം നിയമപോരാട്ടങ്ങളും, അത്യന്തം വിവാദങ്ങളും കൊണ്ട് ശ്രദ്ധേയമായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ബി രാകേഷ് നേതൃത്വം നല്‍കുന്ന പാനൽ ഉജ്ജ്വല വിജയം നേടി. അസോസിയേഷന്‍ പ്രസിഡന്റായി ബി രാകേഷിനേയും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനേയും തിരഞ്ഞെടുത്തു. സോഫിയോ പോള്‍, സന്ദീപ് സേനന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

സാന്ദ്രാ തോമസ് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നീക്കം നടത്തിയിരുന്നു. ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്നു സിനിമകള്‍ നിര്‍മിക്കണമെന്ന നിയമാവലിയുടെ അടിസ്ഥാനത്തില്‍ സാന്ദ്രയുടെ നോമിനേഷന്‍ വരണാധികാരി തള്ളിയിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും കോടതി സാന്ദ്രയുടെ ഹര്‍ജി തള്ളുകയായിരുന്നു. ബി രാകേഷ് നേതൃത്വം നല്‍കുന്ന പാനല്‍ ആണ് സമ്പൂര്‍ണ ആധിപത്യം നേടിയത്.