പാകിസ്താനിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ അതിരുവിട്ടു. 3 പേർ മരിച്ചു. 64 പേർക്ക് പരുക്ക്. ആഘോഷത്തിന്റെ ഭാഗമായി ആകാശത്തേക്ക് വ്യാപകമായി വെടി വെച്ചതാണ് അപകടത്തിന് ഇടയാക്കിയത്.വെടിവെപ്പില്‍ അബദ്ധത്തില്‍ വെടിയേറ്റാണ് മൂന്നുമരണം സംഭവിച്ചത്.
ലിയാഖാത്താബാദ്, ല്യാരി, മെഹ്മൂദാബാദ്, അക്തര്‍ കോളനി, കീമാരി, ബാല്‍ദിയ, ഒറാങ്കി ടൗണ്‍, പാപോഷ് നഗര്‍ തുടങ്ങിയ മേഖലകളിലാണ് ആഘോഷവെടിവെപ്പ് അപകടത്തില്‍ കലാശിച്ചത്. കറാച്ചിയിലെ വിവിധയിടങ്ങളിലായാണ് പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചത്. ആകാശത്തേക്ക് വെടിയുതിര്‍ത്ത് നടത്തിയ ആഘോഷങ്ങള്‍ക്കിടെ വെടിയേറ്റ് അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കറാച്ചിയിലെ അസിസാബാദിലാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വെടിവെപ്പില്‍ പെണ്‍കുട്ടി മരിച്ചത്. കോറാങ്കി മേഖലയില്‍ നടന്ന ആഘോഷവെടിവെപ്പില്‍ സ്റ്റീഫന്‍ എന്നയാളും വെടിയേറ്റ് മരിച്ചു. കറാച്ചിയിലെ വിവിധമേഖലകളിലായി ഒട്ടേറെപേരാണ് വെടിയേറ്റ് ചികിത്സ തേടിയത്.
വെടിവെപ്പുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍നിന്നായി ഇരുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞവര്‍ഷവും സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന ആഘോഷവെടിവെപ്പുകളില് പാകിസ്താനിൽ 95 പേര്‍ക്ക് പരിക്കേറ്റിരുന്നു.