Headlines

ധർമ്മസ്ഥലയിൽ ഇന്നും മണ്ണ് നീക്കിയുള്ള പരിശോധന നടത്തും

ധർമ്മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ഇന്നും മണ്ണ് നീക്കിയുള്ള പരിശോധന നടത്തും. ഏഴാം സ്പോട്ടിൽ ആണ് ഇന്ന് പരിശോധന ആരംഭിക്കുക. റോഡിനോട് ചേർന്നുള്ള സ്പോട്ടുകളും ഇന്ന് പരിശോധിക്കും. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചുള്ള പരിശോധനയ്ക്കും സാധ്യതയുണ്ട്.7 മൃതദേഹങ്ങൾ ഇവിടെ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ.

ഇന്നലെ ആറാം സ്പോട്ടിൽ നിന്ന് അസ്ഥികൾ കണ്ടെത്തിരിക്കുന്നു. ഇതിന്റെ കാലപ്പഴക്കം അടക്കം പരിശോധിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. ഡിജിപി പ്രണബ് മോഹന്തി ഇന്നലെ രാത്രി ബെൽത്തങ്ങാടി എസ്ഐടി ഓഫീസിൽ എത്തി. ഇവിടെ നിന്ന് 15 അസ്ഥികൾ ആണ് കണ്ടെത്തിയിട്ടുള്ളത്. പലതും പൊട്ടിയിട്ടുണ്ട്. തലയോട്ടിയുടെ ഭാഗം കണ്ടെത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. മനുഷ്യന്റേത് എന്ന് വ്യക്തം, പിന്നീട് പുരുഷന്റെ അസ്ഥിയാണെന്നും സ്ഥിരീകരണം. ഫോറെൻസിക് സംഘം അസ്ഥികൾ ശേഖരിച്ച് ബയോ സേഫ് ബാഗുകളിൽ ആക്കി പരിശോധനക്ക് കൊണ്ടുപോയി. പുത്തൂർ റവന്യൂ അസിസ്റ്റന്റ് സ്റ്റെല്ല വർഗീസിന്റെ സാന്നിധ്യത്തിൽ മഹസർ തയ്യാറാക്കി.