മലപ്പുറം താനൂരിൽ ട്രാൻസ് വുമൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. താനൂർ കരിങ്കപ്പാറ സ്വദേശി തൗഫീഖ് (40) ആണ് താനൂർ പൊലീസിന്റെ പിടിയിലായത്. വടകര സ്വദേശിനി കമീല തിരൂർ(35) ആണ് ആത്മഹത്യ ചെയ്തത്.
തൗഫീഖിന്റെ വീട്ടിലെ കാർപോർച്ചിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കമീലയെ കണ്ടത്. തന്റെ മരണത്തിന് ഉത്തരവാദി തൗഫീഖ് ആണെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ട ശേഷം ആയിരുന്നു ആത്മഹത്യ. രാവിലെ അഞ്ചോടെ തൗഫീഖിന്റെ വീട്ടിൽപോയി ആത്മഹത്യ ചെയ്യുമെന്ന് കമീല തൗഫി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കമീല വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷമാണ് സംഭവം.
തന്റെ മരണത്തിന് ഉത്തരവാദി തൗഫീഖ് ആണെന്നും അവന്റെ വീടിന് സമീപത്തുപോയി മരിക്കുമെന്നുമായിരുന്നു വീഡിയോയിൽ പറഞ്ഞത്. ഇതേ തുടർന്നാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് തൗഫീഖ് അറസ്റ്റിലായത്. താനൂർ ഡിവൈഎസ്‌പി പി പ്രമോദിന്റെ നിർദേശത്തെ തുടർന്ന് സിഐ സിഐ കെ ടി ബിജിത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.