പാട്ടുപാടാന്‍ അറിയില്ലെന്ന് പറഞ്ഞതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദനം; സംഭവം കോഴിക്കോട്

താമരശേരി ഷഹബാസ് വധവും പാഠമായില്ല. കോഴിക്കോട് അത്തോളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ സീനിയേഴ്‌സിന്റെ ക്രൂരമര്‍ദനം. അത്തോളി ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. പാട്ടുപാടാന്‍ പറഞ്ഞപ്പോള്‍ അറിയില്ലെന്ന് പറഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയത്. സംഭവത്തില്‍ സ്‌കൂളിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആന്റി റാഗിംഗ് സെല്‍ അന്വേഷണം പ്രഖ്യാപിച്ചു.

ഒരാഴ്ച മുന്‍പാണ് വിദ്യാര്‍ത്ഥി അത്തോളി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഡ്മിഷന്‍ എടുത്തത്. നവാഗതരെ റാഗ് ചെയ്യുന്നതിനിടെ വിദ്യാര്‍ത്ഥിയോട് പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും ആവസ്യപ്പെടുകയായിരുന്നു. രണ്ടും ചെയ്യാനറിയില്ലെന്ന് പറഞ്ഞതോടെ പിന്നെ വൈരാഗ്യമായി. പുതിയ കുട്ടികള്‍ തുടങ്ങിയ ഇന്‍സ്റ്റാഗ്രാം പേജ് സംബന്ധിച്ചും തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്ന് സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കുട്ടിയെ വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

റാഗിംങ് നടന്നെന്ന് സ്‌കൂളിലെ ആന്റി റാഗിംങ് സെല്‍ സ്ഥിരീകരിച്ചു. അഞ്ച് വിദ്യാര്‍ത്ഥികളെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ അത്തോളി പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.