വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെ കണ്ണൂരിലും ഗുരുപൂജ നടന്നു. കണ്ണൂർ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് കാൽകഴുകൽ നടന്നത്. പൂർവ അധ്യാപകന്റെ കാൽ നിലവിലെ അധ്യാപകർ കഴുകി. തുടർന്ന് വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചുവെന്നാണ് പരാതി. ഗുരുപൂർണ്ണിമാഘോഷത്തിന്‍റെ പേരിൽ കുട്ടികളെ കൊണ്ട് വിരമിച്ച അധ്യാപകന്‍റെ പാദസേവ ചെയ്യിച്ചത്. വിരമിച്ച അധ്യാപകൻ ബി. ശശിധരൻ മാസ്റ്ററെയാണ് കുട്ടികൾ പാദത്തിൽ പൂക്കൾ അർപ്പിച്ച് പാദസേവ ചെയ്തത്. തുടർന്ന് ഗുരുപൂർണ്ണിമയുടെ ‘പ്രാധാന്യ’ത്തെക്കുറിച്ച് വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തതായി വിവരമുണ്ട്.
അതേസമയം, സ്കൂൾ സമയമാറ്റത്തെ പറ്റിയുള്ള വിഷയത്തിലും മന്ത്രി പ്രതികരിച്ചു. കോടതിയുടെ നിലപാടാണ് താൻ പറഞ്ഞത്. ധിക്കാരപരമായി ഞാൻ ഒന്നും പറഞ്ഞില്ല. കോടതിയിൽ പറഞ്ഞതിന് അപ്പുറത്ത് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും. ആരുമായും ചർച്ച നടത്താൻ താൻ തയ്യാറാണ്. സമയം അറിയിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു.