Headlines

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായത്തിനായി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായത്തിനായി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ചീഫ് സെക്രട്ടറിക്കാണ് കളക്ടര്‍ ജോണ്‍ വി സാമുവല്‍ റിപ്പോര്‍ട്ട് നല്‍കിയത്. അപകടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ഇന്നും തുടര്‍ന്നേക്കും. കഴിഞ്ഞ ദിവസം ആശുപത്രി വികസന ഫണ്ടില്‍ നിന്ന് ആദ്യഘട്ടമെന്നോണം ധനസഹായം കുടുംബത്തിന് നല്‍കിയിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിന്റെ ധനസഹായത്തിന് വേണ്ടിയുള്ള ഒരു റിപ്പോര്‍ട്ട് എത്രയും പെട്ടന്ന് കൈമാറണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുക.

അതേസമയം, കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ പ്രതിഷേധം ഇന്നും തുടര്‍ന്നേക്കും. ജില്ലാ കളക്ടറുടെ അന്വേഷണം തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്. മന്ത്രിമാര്‍ അടക്കം പങ്കെടുത്ത മെയ് 30ലെ യോഗത്തില്‍ കെട്ടിടം മാറാന്‍ തീരുമാനം ഉണ്ടായിട്ടും അത് നടപ്പാക്കാതിരുന്നതിനെതിരെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്.

ആരോഗ്യവകുപ്പിനെതിരെയും സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം രാഷ്ട്രീയപരമായി നേരിടാന്‍ തന്നെയാണ് സിപിഐഎമ്മിന്റെ തീരുമാനം. ആരോഗ്യവകുപ്പിനെതിരായ പ്രതിഷേധത്തില്‍ വിമര്‍ശനവുമായി സിപിഐഎം മുഖപത്രം ദേശാഭിമാനി ഇന്നലെ ലേഖനമെഴുതി. കോട്ടയത്തെ അപകടം മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിച്ചു.ആരോഗ്യമേഖല വെന്റിലേറ്ററില്‍ ആണെന്ന് വരുത്തിതീര്‍ക്കാനുള്ള പ്രചരണ നടക്കുന്നുവെന്നും മരണ വ്യാപാരികളുടെ ആഭാസ നൃത്തം കേരളത്തിലെ പ്രബുദ്ധ ജനത നിരാകരിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.