Headlines

കാനഡയുമായുള്ള വ്യാപാര കരാറുകളെല്ലാം അവസാനിപ്പിക്കുന്നു, പുതിയ തീരുവ ഉടന്‍ പ്രഖ്യാപിക്കും: ട്രംപ്

കാനഡയുമായുള്ള എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ടെക് കമ്പനികള്‍ മൂന്നു ശതമാനം ഡിജിറ്റല്‍ സര്‍വീസ് ടാക്സ് നല്‍കണമെന്ന ഉത്തരവാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. അമേരിക്കയുമായി വ്യാപാരം നടത്താന്‍ കാനഡ നല്‍കേണ്ട തീരുവ അടുത്ത ഏഴു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ടെക് കമ്പനികള്‍ മൂന്നു ശതമാനം ഡിജിറ്റല്‍ സര്‍വീസ് നികുതി നല്‍കണമെന്ന ഉത്തരവ് അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് 3 ബില്യണ്‍ ഡോളറിന്റെ അധികചെലവ് വരുത്തിവയ്ക്കും.

ട്രംപ് തീരുവ യുദ്ധം ആരംഭിച്ചതിന് പിന്നാലെ അമേരിക്കയും കാനഡയും പരസ്പരം കൂടിയ തീരുവ ചുമത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ടെക് കമ്പനികള്‍ ഡിജിറ്റല്‍ സര്‍വീസ് ടാക്സ് നല്‍കണമെന്ന നിര്‍ദേശം കൂടി വന്നതോടെ കാനഡയുമായുള്ള ചര്‍ച്ചകളെല്ലാം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.

കാനഡ മൂന്നു ശതമാനം ഡിജിറ്റല്‍ സര്‍വീസ് ടാക്സ് ഏര്‍പ്പെടുത്തുന്നതോടെ അമേരിക്കന്‍ കമ്പനികളായ ആമസോണ്‍, ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയവയ്ക്ക് പ്രതിവര്‍ഷം 2 ബില്യണ്‍ ഡോളറിലധികം നല്‍കേണ്ടതായി വരും. യുഎസുമായുള്ള വ്യാപാര ചര്‍ച്ചകളുടെ ഭാഗമായി ഈ പ്രശ്‌നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കനേഡിയന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. കാനഡയിലെ 75.9 ശതമാനം കയറ്റുമതിയും നടക്കുന്നത് അമേരിക്കയിലേക്കാണ്. അതേസമയം അമേരിക്കയുടെ 16.8 ശതമാനം കയറ്റുമതിയാണ് കാനഡയിലേക്ക് നടക്കുന്നത്.