Headlines

ആണും പെണ്ണും ഒരുമിച്ച് ആടിപ്പാടുന്നത് അംഗീകരിക്കാൻ കഴിയില്ല; സർക്കാർ ലക്ഷ്യം മത അവഹേളനം’; സമസ്ത

സ്കൂളുകളിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സൂംബ ഡാൻസ് ഉൾപ്പെടുത്തുന്നതിൽ എതിർപ്പുമായി സമസ്ത. മത അവഹേളനമാണ് സർക്കാർ ലക്ഷ്യമെന്ന് സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വി ആരോപിച്ചു. മത സംഘടനകൾ പ്രതികരിക്കണമെന്നും ബഹാവുദ്ദീൻ നദ്‌വി ഫേസ്ബുക്കിൽ കുറിച്ചു. സർക്കാരിനെ കണ്ട് തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് SYS നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

സൂംബ എല്ലാ കുട്ടികൾക്കും ഉള്ള പദ്ധതി എന്ന രീതിയിലാണ് സ്കൂളുകളിൽ നടപ്പാക്കുന്നത്. ആണും പെണ്ണും ഒരുമിച്ച് ആടിപ്പാടുന്ന പ്രക്രിയയാണ് കൊണ്ടുവരുന്നത്. പ്രായോഗികമായി അംഗീകരിക്കാൻ കഴിയാത്ത കാര്യം. ലഹരിക്ക് എതിരെ നല്ല ബോധവൽക്കരണമാണ് ആവശ്യമെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

ഒരു ആരോഗ്യ പരിശീലന പരിപാടി എന്ന നിലക്കാണ് കൊണ്ടുവരുന്നത്. മാറിനിൽക്കുന്ന കുട്ടികൾക്ക് മാനസിക പ്രയാസങ്ങൾ ഉണ്ടാകും. കുട്ടികൾക്ക് സന്തോഷം നൽകുന്ന പലകാര്യങ്ങളും ഉണ്ടാകും. അവർക്ക് അതിന്റെ പ്രത്യാഘാതം അറിയില്ല. ആരോഗ്യ സംരക്ഷണമാണ് ലക്ഷ്യമെങ്കിൽ കായിക അധ്യാപകരുടെ ഒഴിവു നികത്തണം. ആരോഗ്യ സംരക്ഷണത്തിന് ഇങ്ങനെ ഒരു ഡാൻസിന്റെ ആവശ്യമേയില്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
പദ്ധതി പാടേ ഉപേക്ഷിക്കണമെന്ന് അബ്ദുസമദ് പൂക്കോട്ടൂർ ആവശ്യപ്പെട്ടു. പശ്ചാത്യ സംസ്കാരത്തിൽ നമ്മുടെ സംസ്കൃതിക്ക് യോജിക്കാത്ത പലതും ഉണ്ട് .ധാർമിക തകർച്ച വരാൻ സാധ്യതയുണ്ടെന്ന് അദേഹം പറഞ്ഞു. ധാർമികതയ്ക്കെതിരായ ഒരു കാര്യവും മതപണ്ഡിതർ അനുവദിക്കില്ല. ജെൻഡർ ന്യൂട്രാലിറ്റിയെ ശക്തമായി എതിർത്തതാണ്. ഈ വിഷയത്തിലും ഗൗരവമായി ഏറ്റെടുക്കണമെങ്കിൽ ഏറ്റെടുക്കുമെന്ന് അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി. സൂംബ ഡാൻസ് ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് എതിരെയുള്ള വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ രം​ഗത്തെത്തിയതിന് പിന്നാലെയാണ് എതിർപ്പുമായി സമസ്ത രം​ഗത്തെത്തിയിരിക്കുന്നത്.