Headlines

’50 വര്‍ഷം മുന്‍പ് സംഭവിച്ച രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിയാന്‍ സിപിഐയില്ല’; എംവി ഗോവിന്ദന്റെ പ്രസ്താവന തളളി ബിനോയ് വിശ്വം

ആര്‍എസ്എസുമായി കൂട്ടുചേര്‍ന്നിട്ടുണ്ടെന്ന എംവി ഗോവിന്ദന്റെ പ്രസ്താവന തളളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 50 വര്‍ഷം മുന്‍പ് സംഭവിച്ച രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിയാന്‍ സിപിഐയില്ലെന്നും എന്ത് കാര്യം എപ്പോള്‍ പറയണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വര്‍ത്തമാന ഇന്ത്യയ്ക്കും വര്‍ത്തമാന കേരളത്തിനും വേണ്ട രാഷ്ട്രീയമാണ് എല്‍ഡിഎഫ് രാഷ്ട്രീയം. ആ രാഷ്ട്രീയം തീര്‍ച്ചയായും ഭൂതകാലത്തിന്റെ പാഠങ്ങള്‍ പഠിക്കും. പക്ഷേ, വര്‍ത്തമാനത്തിലൂന്നി എല്‍ഡിഎഫ് പോകേണ്ടതും പോകുന്നതും ഇടതുപക്ഷ പാതയിലൂടെ ഭാവിയിലേക്കായിരിക്കും. ആ ഭാവിയെ പറ്റിയാണ് ഇടതുപക്ഷം പറയുന്നത്. ആ ഭാവിയെ പറ്റി പറയാത്തവര്‍ സ്വന്തം വര്‍ത്തമാനം അപഹാസ്യമാണെന്ന് ബോധ്യമുള്ളവര്‍, അവര്‍ക്കാണ് 50 കൊല്ലം പഴയ അതേ കാലത്തില്‍ ചുറ്റിത്തിരിഞ്ഞ് രാഷ്ട്രീയത്തെപറ്റി പറയേണ്ട ആവശ്യമുള്ളത്. എല്‍ഡിഎഫിന് അതില്ല – അദ്ദേഹം പറഞ്ഞു.

വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെ 50 കൊല്ലം പഴയ രാഷ്ട്രീയം പറഞ്ഞുകൊണ്ട് ചുറ്റിത്തിരിയാന്‍ സിപിഐ ഇല്ലെന്നും എല്‍ഡിഎഫ് ആ വഴിക്ക് പോകാന്‍ പാടില്ലെന്നും അദ്ദേഹം വിശദമാക്കി. ഭൂരിപക്ഷ വര്‍ഗീയതയുടെ മുഖമായ ആര്‍എസ്എസിനോടും ന്യൂനപക്ഷ വര്‍ഗീയതയുടെ മുഖമായ ജമാഅത്തെ ഇസ്ലാമിയോടും എല്‍ഡിഎഫിന് ഇന്ന് എവിടെയും സഖ്യമില്ല. അക്കൂട്ടരുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധം മൂടിവെക്കാന്‍ വേണ്ടിയാണ് യുഡിഎഫ് ഈ കഥ പറയുന്നത് – അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസ് അടക്കം എല്ലാവരുമായും കൂട്ടുചേര്‍ന്നിട്ടുണ്ടെന്നായിരുന്നു ടെലിവിഷന്‍ അഭിമുഖത്തിലെ എം.വി. ഗോവിന്ദന്റെ പരാമര്‍ശം. ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടില്‍ യുഡിഎഫിനെ പ്രതിരോധത്തില്‍ ആക്കാന്‍ ശ്രമിക്കുന്നതിനിടയാണ് എം വി ഗോവിന്ദന്‍ സ്വയം കുഴികുത്തി വീണത്. കിട്ടിയ അവസരം ഉപയോഗിച്ച് യുഡിഎഫ് ആര്‍എസ്എസ് ബന്ധത്തിനെതിരെ രംഗത്തുവന്നു.

അതേസമയം, ചരിത്രത്തെ ചരിത്രമായി കാണാന്‍ തയാറാകണമെന്നാണ് എം വി ഗോവിന്ദന്റെ പ്രതിരോധം. ഉപതിരഞ്ഞെടുപ്പ് വേളയില്‍ ഗോവിന്ദന്‍
നടത്തിയ വെളിപ്പെടുത്തല്‍ ബോധ പൂര്‍വ്വമാണെന്നാണ് പ്രതിപക്ഷാരോപണം.