ആകാശത്ത് ആശങ്കയായി മാറുകയാണ് എയർ ഇന്ത്യയുടെ പ്രവർത്തനം. കഴിഞ്ഞാഴ്ച അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിനെ തുടർന്ന് ബോയിങ് വിമാനങ്ങളിൽ സൂക്ഷ്മ പരിശോധനകൾ കര്‍ശനമാക്കിയിരുന്നു. ഇന്ന് മാത്രം 5 എയർ ഇന്ത്യ വിമാനങ്ങളാണ് സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കേണ്ടി വന്നത്.
AI 915 (ഡൽഹി-ദുബായ്), AI 153 (ഡൽഹി-വിയന്ന), AI 143 (ഡൽഹി-പാരീസ്), AI 170 (ലണ്ടൻ-അമൃത്സർ) എന്നിവയ്ക്ക് പുറമെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള AI 159 നമ്പർ വിമാനവും ഇന്ന് റദ്ദാക്കിയിരുന്നു. അപകടത്തിൽപ്പെട്ട AI 171 എന്ന നമ്പറിന് പകരമാണ് ഇതെ സർവീസിന് AI159 എന്ന നമ്പർ നൽകിയത്. ഇവയെല്ലാം തന്നെ ബോയിങ് നിര്‍മിത 787-8 ഡ്രീംലൈനര്‍ വിമാനങ്ങളാണ്.
അതേസമയം,തിങ്കളാഴ്ച രാവിലെ ഹോങ് കോങ്ങില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ബോയിങ് 787-8 ഡ്രീംലൈനര്‍ സര്‍വീസ് നടത്തുന്ന AI 315 വിമാനമാണ് സാങ്കേതിക തകരാർ മൂലം അടിയന്തരമായി തിരിച്ചിറക്കിയത്. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ തകരാര്‍ കണ്ടെത്തിയതോടെ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് ഹോങ് കോങ്ങില്‍ത്തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.
ഇന്ന് രാവിലെ സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട ബോയിങ് 777-200 എൽആർ ശ്രേണിയിൽപ്പെട്ട AI 180 വിമാനത്തിനും സാങ്കേതിക തകരാർ ഉണ്ടായി. ഇന്ന് പുലർച്ചെ 12:45 നാണ് വിമാനം കൊൽക്കത്തയിൽ ഇറങ്ങിയത്. മുംബൈയിലേക്ക് യാത്ര തിരിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ ആണ് ഇടത് എൻജിനിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. ഇതേതുടർന്ന് പുലർച്ചെ 5:20 ഓടെ യാത്രക്കാരെ വിമാനത്തിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു.
എന്നാൽ അധിക പരിശോധനകളും വിമാനത്തിന്റെ ലഭ്യതയും എയർ സ്പേസിലെ തിരക്കും കാരണമാണ് സർവീസ് റദ്ദാക്കേണ്ടി വന്നതെന്നും, അല്ലാതെ സാങ്കേതിക തകരാർ കാരണമല്ലെന്നുമാണ് എയർ ഇന്ത്യ നല്കുന്ന വിശദീകരണം.