കർണാടകയിൽ മീസിൽസ് റുബെല്ല കുത്തിവെപ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ചു; റിപ്പോർട്ട് തേടി മുഖ്യമന്ത്രി

കർണാടകയിലെ ബെലഗാവി ജില്ലയിലെ സലാഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മീസിൽസ് റുബെല്ല കുത്തിവയ്‌പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ റിപ്പോർട്ട് തേടി. തിങ്കളാഴ്ചയാണ് കുട്ടികൾക്ക് മീസിൽസ്-റുബെല്ല പ്രതിരോധ വാക്‌സിൻ നൽകിയത്. മരിച്ച കുട്ടികൾ ഒരുവയസിന് താഴെയുള്ളവരാണ്.

അണുവിമുക്തമല്ലാത്ത സിറിഞ്ചുകൾ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അധികൃതർ സംശയിക്കുന്നത്. കുറ്റക്കാരായ നഴ്സുമാർക്കെത്രെ അന്വേഷണത്തിന് ഉത്തരവിടുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ബെലഗാവി ഡെപ്യൂട്ടി കമ്മീഷണറുമായി സംസാരിച്ച മുഖ്യമന്ത്രി അന്വേഷണം നടത്തി സമഗ്രമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു

ജനുവരി 11, 12 തീയതികളിൽ രണ്ട് ഗ്രാമങ്ങളിലായി 20 ലധികം കുട്ടികളാണ് വാക്സിൻ സ്വീകരിച്ചത്. രണ്ടുകുട്ടികൾ ഇന്നലെയും ഒരു കുട്ടി ശനിയാഴ്ചയുമാണ് മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റ് രണ്ട് കുട്ടികൾ സുഖം പ്രാപിച്ചുവരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.