പ്രഭാത വാർത്തകൾ

 

🔳ഇടുക്കി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന സംഭവത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ധീരജിന്റെ കൊലപാതകത്തില്‍ ജെറിന്‍ ജോജോ ഉള്‍പെടെ അഞ്ചുപേരെകൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികളായ കെഎസ്യു പ്രവര്‍ത്തകരാണ്.

🔳എസ്എഫ്ഐപ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ മൃതദേഹം ഇന്നു പോസ്റ്റുമോര്‍ട്ടത്തിനുശേഷം കണ്ണൂര്‍ തളിപ്പറമ്പ് പട്ടപ്പാറയിലെ വീട്ടിലേക്കു കൊണ്ടുപോകും. വീടിനോട് ചേര്‍ന്ന് അന്ത്യവിശ്രമസ്ഥലം ഒരുക്കാന്‍ സിപിഎം എട്ട് സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി. ഇവിടെയാണു മൃതദേഹം സംസ്‌കരിക്കുക. ഇവിടെ സ്മാരകവും പണിയും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നു നാലുമുതല്‍ തളിപ്പറമ്പില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ധീരജിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്നും സിപിഎം അറിയിച്ചു.

🔳എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാനത്തുടനീളം ജാഥകളും സംഘര്‍ഷാവസ്ഥയും. ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എസ്എഫ്ഐ. പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു.

🔳ആഭ്യന്തര യാത്രക്കും സംസ്ഥാനാന്തര യാത്രക്കും പരിശോധന വേണ്ടെന്ന് ഐസിഎംആര്‍. കോവിഡ് പരിശോധനാ ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പരിശോധന നടത്തേണ്ടതില്ല. അന്താരാഷ്ട്ര യാത്രക്കാര്‍ക്കു മാത്രം പരിശോധന മതി. അടിയന്തര ശസ്ത്രക്രിയകള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കരുത്. ലക്ഷണങ്ങള്‍ ഇല്ലാത്ത മറ്റ് രോഗികള്‍ പരിശോധന നടത്തേണ്ടതില്ല.

🔳സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ സമയമായിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി റാവു സാഹിബ് പട്ടീല്‍ ദാന്‍വേ. പാര്‍ലിമെന്റില്‍ ശൂന്യ വേളയില്‍ കെ. മുരളീധരന്‍ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രസ്താവന. കെ റെയില്‍ റെയില്‍വേയുടെയും കേരളാ സര്‍ക്കാരിന്റെയും സംയുക്ത സംരംഭമാണ്. 51 ശതമാനം കേരളാ സര്‍ക്കാരും 49 ശതമാനം കേന്ദ്ര സര്‍ക്കാരുമാണ് സംരംഭത്തിനായി മുടക്കുന്നത്. പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക സാധ്യതകൂടി പരിശോധിക്കാനുണ്ട്. അലൈന്‍മെന്റ്, നിര്‍മ്മാണ രീതി, ഭൂമിഏറ്റെടുക്കല്‍ എന്നിവയ്ക്കു സമയമായിട്ടില്ലെന്നും മന്ത്രി.

🔳ഇടുക്കിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ചവറയില്‍ എന്‍ കെ. പ്രേമചന്ദ്രന്‍ എംപിയുടെ വാഹനത്തിനുനേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം. മലപ്പുറത്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ചടങ്ങിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരേയും അക്രമമുണ്ടായി. സംസ്ഥാനത്തുടനീളം എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ ജാഥകള്‍. ചിലയിടങ്ങളില്‍ സംഘര്‍ഷാവസ്ഥ.

🔳ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകം അങ്ങേയറ്റം ദുഖകരമാണ്. കലാലയങ്ങളില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല. മുഖ്യമന്ത്രി പറഞ്ഞു.

🔳കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായശേഷം സംസ്ഥാനത്ത് അക്രമ രാഷ്ട്രീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുധാകരന്‍ പ്രകോപനമുണ്ടാക്കുന്നു. ഇതുവരെ 21 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതാണ് കോണ്‍ഗ്രസിന്റെ സെമി കേഡറെങ്കില്‍ കേരളത്തിന്റെ അവസ്ഥയെന്താകുമെന്നും കോടിയേരി ചോദിച്ചു.

🔳വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ച സംഭവത്തെ അപലപിച്ച് മന്ത്രി ആര്‍ ബിന്ദു. ക്യാമ്പസില്‍ ചോര വീഴുന്നത് വളരെ അപലപനീയമാണെന്നും മന്ത്രി പറഞ്ഞു.

🔳ഇടുക്കിയിലെ കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കൊലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ- കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔳കേരളത്തില്‍ കോവിഡ് വ്യാപനം ക്രമാതീതമായാല്‍ നേരിടാന്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആശുപത്രിയില്‍ രോഗിയെ പ്രവേശിപ്പിക്കല്‍, മൊത്തം രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍, നിരീക്ഷണ കംവിധാനം, പരിശോധനാ സൗകര്യങ്ങള്‍, ഓക്സിജന്‍ സ്റ്റോക്ക് എന്നിവ വര്‍ധിപ്പിക്കാനും നിരീക്ഷിക്കാനും കഴിയുന്ന കര്‍മപദ്ധതിയാണെന്നും ആരോഗ്യമന്ത്രി. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് അടുത്ത ഘട്ടത്തെ നേരിടാവുന്ന സംവിധാനങ്ങള്‍ ആശുപത്രികളില്‍ ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

🔳കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതിരോധ ഉപകരണങ്ങളും മരുന്നും മറ്റും വാങ്ങിയതില്‍ നടന്ന ക്രമക്കേടിനെക്കുറിച്ചു വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എം.കെ മുനീര്‍ എംഎല്‍എ. ഒരുദിവസം തന്നെ മൂന്നിരട്ടിവരെ വ്യത്യസ്ത നിരക്കില്‍ പിപിഇ കിറ്റുകളും എന്‍ 95 മാസ്‌കുകളും വാങ്ങിയെന്ന് എംഎല്‍എ ആരോപിച്ചു.

🔳മോറിസ് കോയിന്‍ ക്രിപ്റ്റോ കറന്‍സി തട്ടിപ്പു കേസിലെ പ്രധാന പ്രതിയും മലപ്പുറം സ്വദേശിയുമായ നിഷാദ് കിളിയിടുക്കിലിന്റെയും കൂട്ടാളികളുടെയും ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 36 കോടി 72 ലക്ഷത്തിലധികം രൂപയുടെ വസ്തുവകകളാണ് കണ്ടുകെട്ടിയതെന്നു ഇഡി അറിയിച്ചു.

🔳അക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യവുമായി മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരടക്കം മലയാള സിനിമയിലെ കൂടുതല്‍ താരങ്ങള്‍. ടൊവീനോ തോമസ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, നീരജ് മാധവ്, അന്ന ബെന്‍, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയന്‍, ബാബുരാജ്, ആര്യ, സംവിധായകന്‍ ആഷിക് അബു ഡബ്യുസിസി അംഗങ്ങളായ പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, അഞ്ജലി മേനോന്‍ തുടങ്ങിയവര്‍ നടി പങ്കുവച്ച കുറിപ്പു ഷെയര്‍ ചെയ്തു. അഞ്ച് വര്‍ഷമായി താന്‍ നടത്തുന്ന അതിജീവന യാത്രയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവച്ച കുറിപ്പാണ് ഇവര്‍ ഷെയര്‍ ചെയ്തത്. നടിയുടെ കുറിപ്പ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറല്‍ ആയി.

🔳കൊച്ചിയില്‍ 14 കാരിയെ പീഡിപ്പിച്ച കേസില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപികയടക്കം നാലു പേരെ കോടതി 12 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. കിഴക്കമ്പലം സ്വദേശി അനീഷ, പട്ടിമറ്റം സ്വദേശി ബേസില്‍, കിഴക്കമ്പലം സ്വദേശി ബിജിന്‍, തൃക്കാക്കര തേവയ്ക്കല്‍ സ്വദേശി ജോണ്‍സ് മാത്യു എന്നിവരെയാണ് ശിക്ഷിച്ചത്. പിഴയും ഒടുക്കണം. 2015 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. അനീഷ പരിചയപ്പെടുത്തിക്കൊടുത്ത പെണ്‍കുട്ടിയെ പ്രതികള്‍ പീഡിപ്പിച്ചെന്നും ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചെന്നുമാണു കേസ്.

🔳കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ പെര്‍മിറ്റ് ഇല്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് ഇന്നും തുടരും. വഴിയോരക്കച്ചവടക്കാരില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വെന്‍ഡിംഗ് ലൈസന്‍സ് ഉള്ളവരെ മാത്രമേ വഴിയോരകച്ചവടത്തിന് അനുവദിക്കാവൂവെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് കോപ്പറേഷന്‍ നടപടി തുടങ്ങിയത്.

🔳കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങി വീടുനിര്‍മിച്ചശേഷം സ്വകാര്യതയ്ക്കു തടസമായ ഷാപ്പ് മാറ്റണമെന്നു വാദിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. ഷാപ്പു മാറ്റി സ്ഥാപിക്കണമെന്ന സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. വൈക്കം റേഞ്ചിലുള്ള കള്ളുഷാപ്പു മാറ്റണമെന്ന ഹര്‍ജിയിലാണ് ഈ ഉത്തരവ്.

🔳ഏലക്കയുടെ വില കുത്തനെ ഇടിഞ്ഞു. രണ്ടു വര്‍ഷംമുമ്പ് കിലോഗ്രാമിന് അയ്യായിരം രൂപ വില കിട്ടിയ ഏലയ്ക്കയ്ക് ഇപ്പോള്‍ 700 രൂപമാത്രമാണ് വില. ഇതോടെ ഏലം കര്‍ഷകരും കച്ചവടക്കാരും ഒരുപോലെ പ്രതിസന്ധിയിലായി.

🔳ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പെടെ ആറു പേര്‍ മരിച്ചു. ബംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ ജിതിന്‍ ബി ജോര്‍ജ് ആണ് മരിച്ച മലയാളി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ലോറി ഇടിക്കുകയായിരുന്നു. ലോറി രണ്ട് കാറുകളുമായി കൂട്ടിയിടിച്ചു. ഒരു കാറിലുണ്ടായിരുന്നത് ബംഗളൂരുവിലെ നാലംഗ കുടുംബമാണ്. രണ്ടാമത്തെ കാറിലാണ് ജിതിന്‍ ഉണ്ടായിരുന്നത്.

🔳ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ സര്‍വേ ഫലം. യുപിയില്‍ 227 മുതല്‍ 254 വരെ സീറ്റ് ബിജെപി നേടും. രണ്ടാമതെത്തുന്ന സമാജ് വാദി പാര്‍ട്ടിക്ക് പരമാവധി 151 സീറ്റ്. ബിഎസ്പി മൂന്നാമതും കോണ്‍ഗ്രസ് നാലാം സ്ഥാനത്തുമാകും. ഗോവയില്‍ പ്രമോദ് സാവന്ത് നയിക്കുന്ന ബിജെപി സര്‍ക്കാരിനു ഭരണം നഷ്ടമായേക്കും. അഴിമതി ആരോപണങ്ങളാണ് പ്രധാന വെല്ലുവിളി. ആം ആദ്മി പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കും. പഞ്ചാബില്‍ കോണ്‍ഗ്രസിനെ പിന്തള്ളി ആം ആദ്മി പാര്‍ട്ടി 58 സീറ്റു വരെ നേടുമെന്നും സര്‍വേ പറയുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് പത്തിനാണ് പ്രഖ്യാപിക്കുക.

🔳ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് സഖ്യസാധ്യത മങ്ങുന്നു. സഖ്യത്തിനു തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സൂചന നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍നിന്നു നേതാക്കളെ അടര്‍ത്തിയെടുത്ത മമത ബാനര്‍ജിയുടെ തൃണമൂലുമായി സഖ്യം വേണ്ടെന്ന നിലപാടിലാണു കോണ്‍ഗ്രസ്. വിദേശയാത്ര കഴിഞ്ഞു തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി പി. ചിദംബരം, കെ സി വേണുഗോപാല്‍ തുടങ്ങിയവരുമായി വിഷയം ചര്‍ച്ച ചെയ്തു.

🔳കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സാമൂഹിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. രാത്രികാല കര്‍ഫ്യൂ ഈ മാസം 31 വരെ നീട്ടി. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ തുടരും. ഈ മാസം 14 മുതല്‍ 18 വരെ ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. കടകളില്‍ എയര്‍കണ്ടീഷണര്‍ ഉപയോഗിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി.

🔳കൊവിഡ് വ്യാപനത്തിനിടെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പദയാത്ര. നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഡി.കെ. ശിവകുമാര്‍, സിദ്ധരാമ്മയ്യ എന്നിവരടക്കം നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. പദയാത്ര വേദിയില്‍ കൊവിഡ് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഡി.കെ ശിവകുമാര്‍ മടക്കി അയച്ചു. സംസ്ഥാനം ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷത്തെ കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയപ്പോര് രൂക്ഷമായിരിക്കുകയാണ്.

🔳ഡല്‍ഹിയില്‍ രോഗവ്യാപനം ക്രമാതീതമായി വര്‍ധിച്ചതോടെ ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനു വിലക്ക്. ബാറുകള്‍ക്കും വിലക്കു ബാധകമാണ്.

🔳തെലുങ്കാനയില്‍ നരബലി. ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ പാദങ്ങളില്‍ യുവാവിന്റെ തല അറുത്ത നിലയില്‍. നല്‍ഗോണ്ട ജില്ലയിലെ ചിന്തപ്പള്ളി മണ്ടലിലുള്ള ഗൊല്ലപ്പള്ളിയിലെ മഹാകാളി ക്ഷേത്ര വിഗ്രഹത്തിന്റെ കാല്‍ക്കീഴിലാണ് യുവാവിന്റെ അറുത്തെടുത്ത ശിരസ് കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ ബാക്കിയുള്ള മൃതദേഹ ഭാഗങ്ങളും കണ്ടെത്താനുണ്ട്.

🔳കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനു കോവിഡ്. അദ്ദേഹംതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടില്‍ ക്വാറന്റൈനിലാണ്.

🔳മുംബൈ വിമാനത്താവളത്തില്‍ വിമാനത്തെ വലിച്ചുകൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന പുഷ്ബാക്ക് ടഗിനു തീപിടിച്ചു. 85 യാത്രക്കാരുമായി ജംനഗറിലേക്കു പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തെ വിലിച്ചുകൊണ്ടുപോകുന്നതിനിടയിലാണ് തീപിടിച്ചത്. ഉടനേ തീ നിയന്ത്രണവിധേയമാക്കി.

🔳കഴിഞ്ഞ നവംബറില്‍ പത്താന്‍കോട്ട് വ്യോമകേന്ദ്രത്തിനു പുറത്ത് ത്രിവേണി കവാടത്തിനരികിലുണ്ടായ സ്ഫോടനത്തിന് ഉത്തരവാദികളായ ആറുപേരെ പഞ്ചാബ് പോലീസ് അറസ്റ്റു ചെയ്തു. ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്റെ നേതാക്കളാണ് അറസ്റ്റിലായവര്‍. ഇവരില്‍നിന്നു തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

🔳കര്‍ണാടകയില്‍ ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടിയ ഭര്‍ത്താവ് അറസ്റ്റിലായി. ഭാര്യയെ കാണാനില്ലെന്നു ഭര്‍ത്താവു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചിത്രദുര്‍ഗ കൊനനേരു സ്വദേശി സുമയാണ് കഴിഞ്ഞ മാസം 26 ന് കൊല്ലപ്പെട്ടത്. രണ്ടം വിവാഹത്തിനായാണ് നാല്‍പ്പതുകാരനായ കരിയപ്പ ഭാര്യയെ കൊന്നത്. മൃതദേഹം സ്വീകരണ മുറിയില്‍ ആഴത്തില്‍ കുഴിയെടുത്ത് മറവു ചെയ്തശേഷം തറ ടൈലിട്ട് മനോഹരമാക്കിയിരുന്നു. മുകളില്‍ ഫര്‍ണീച്ചറുകളും നിരത്തി. കരിയപ്പയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകകഥ പുറത്തായത്. ആറ് വര്‍ഷം മുമ്പു വിവാഹിതാരയ ഇവര്‍ക്ക് അഞ്ചു വയസ്സുള്ള മകനുണ്ട്.

🔳മദ്യപിച്ചു വാഹനമോടിച്ച പൊലീസുകാരന്റെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. ഡല്‍ഹിയിലെ ബുധവിഹാര്‍ മേഖലയിലെ രോഹിണിയിലാണ് സംഭവം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സേവനമായ സൊമാറ്റോയുടെ ഡെലിവെറി ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. കാറോടിച്ച ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിളായ മഹേന്ദ്രയെ അറസ്റ്റുചെയ്തിട്ടുണ്ട്.

🔳ഇന്ത്യയില്‍നിന്ന് സംഭരിച്ച ഡീസല്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് ശ്രീലങ്കയിലെ പ്രധാനമേഖലയില്‍ റെയില്‍വേ സര്‍വ്വീസ് തുടങ്ങി. കൊളംബോ നഗരത്തെ കാങ്കസന്തുരൈയുമായി ബന്ധിപ്പിക്കുന്ന പുതിയ ട്രെയിന്‍ സര്‍വീസ് ഇന്ത്യന്‍ എന്‍ജിന്‍ ഉപയോഗിച്ചാണു നടത്തുന്നത്.

🔳ഒമാനില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന 229 തടവുകാരെ മോചിപ്പിക്കുന്നു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദാണ് ഉത്തരവിട്ടത്. മോചിക്കപ്പെടുന്നവരില്‍ 70 വിദേശികളും ഉള്‍പെടുന്നു.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ തകര്‍ത്ത് ബെംഗളൂരു എഫ്.സി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബെംഗളൂരു മുംബൈ സിറ്റിയെ തകര്‍ത്തത്.. ബെംഗളൂരുവിന് വേണ്ടി പ്രിന്‍സ് ഇബാറ ഇരട്ട ഗോളടിച്ചപ്പോള്‍ ഡാനിഷ് ഫാറൂഖും ലക്ഷ്യം കണ്ടു. മുംബൈ സിറ്റി എഫ്‌സിയുടെ തോല്‍വിയോടെ കേരളാ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.

🔳ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുളള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് തുടങ്ങും. കേപ്ടൗണില്‍ ആണ് മത്സരം. ആദ്യ ടെസ്റ്റില്‍ ഇന്ത്യയും രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുമാണ് ജയിച്ചത്. കേപ്ടൗണില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര നേടാം. വാണ്ടറേഴ്‌സില്‍ കളിക്കാതിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി അന്തിമ ഇലവനിലേക്ക് തിരിച്ചെത്തും. പരിക്കേറ്റ മുഹമ്മദ് സിറാജിന് പകരം ഉമേഷ് യാദവോ ഇഷാന്ത് ശര്‍മയോ ഇന്ത്യന്‍ ടീമില്‍ എത്തിയേക്കും.

🔳കേരളത്തില്‍ ഇന്നലെ 45,691 സാമ്പിളുകളാണ് പരിശോധിച്ചതില്‍ 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 147 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 49,757 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5309 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 320 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2796 പേര്‍ രോഗമുക്തി നേടി. ഇതോടെ 37,736 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266, ആലപ്പുഴ 264, പാലക്കാട് 222, ഇടുക്കി 153, കാസര്‍ഗോഡ് 116, വയനാട് 67.

🔳രാജ്യത്ത് ഇന്നലെ 1,56,411 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 33,470 പേര്‍ക്കും കര്‍ണാടകയില്‍ 11,698 പേര്‍ക്കും തമിഴ്നാട്ടില്‍ 13,990 പേര്‍ക്കും പശ്ചിമബംഗാളില്‍ 19,286 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 8,334 പേര്‍ക്കും ഡല്‍ഹിയില്‍ 19,166 പേര്‍ക്കും രാജസ്ഥാനില്‍ 6,095 പേര്‍ക്കും ഗുജറാത്തില്‍ 6,097 പേര്‍ക്കും ഹരിയാനയില്‍ 5,736 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു

🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ അഞ്ച് ലക്ഷത്തിനടുത്തും ഇംഗ്ലണ്ടില്‍ 1,42,224 പേര്‍ക്കും ഫ്രാന്‍സില്‍ 93,896 പേര്‍ക്കും തുര്‍ക്കിയില്‍ 65,236 പേര്‍ക്കും ഇറ്റലിയില്‍ 1,01,762 പേര്‍ക്കും സ്പെയിനില്‍ 97,464 പേര്‍ക്കും അര്‍ജന്റീനയില്‍ 88,352 പേര്‍ക്കും ആസ്ട്രേലിയയില്‍ 71,302 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 31.01 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 4.43 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 3,886 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 595 പേരും റഷ്യയില്‍ 741 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55.10 ലക്ഷമായി.

🔳2021 ഏഷ്യന്‍ രാജ്യങ്ങളിലെ സ്വര്‍ണ ഇടിഎഫ് ആസ്തികളുടെ മൂല്യത്തില്‍ 20 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. മൊത്തം 25.4 ടണ്‍ ഇടിഎഫ് കളുടെ ആസ്തിയിലേക്ക് ചേര്‍ക്കപ്പെട്ടു. മൊത്തം ആസ്തികളുടെ മൂല്യം 8.4 ശതകോടി ഡോളര്‍. ഏഷ്യന്‍ മേഖലയില്‍ പുതുതായി നിക്ഷേപം വന്നതില്‍ 60 ശതമാനം ചൈനയുടെ സ്വര്‍ണ്ണ ഇടിഎഫുകളിലാണ്. ഇന്ത്യന്‍ സ്വര്‍ണ ഇടിഎഫുകളുടെ ആസ്തിയില്‍ 30.70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2021ല്‍ അധികമായി എത്തിയത് 9.3 ടണ്‍ സ്വര്‍ണ്ണം. മൊത്തം ഇടിഎഫ് മൂല്യം 2.4 ശതകോടി ഡോളര്‍. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലാണ് കണക്കുകള്‍ പുറത്തുവിട്ടത്.

🔳ഉല്‍പ്പാദനച്ചെലവ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുതുവര്‍ഷം ഇലക്ട്രിക് ഗൃഹോപകരണങ്ങള്‍ക്ക് വില ഉയര്‍ന്നിരുന്നു. ചെലവ് ഉയരുന്ന സാഹചര്യത്തില്‍ വീണ്ടും വില ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് നിര്‍മാതാക്കള്‍. വാഷിംഗ് മെഷീനുകള്‍ ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങള്‍ക്ക് അഞ്ച് മുതല്‍ 10 ശതമാനം വരെ വില ഉയരും. ജനുവരി- മാര്‍ച്ച് കാലയളവില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 5-7 ശതമാനം വില വര്‍ധിപ്പിക്കും. ഹയര്‍ എസി, വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്റര്‍ മുതലായവയ്ക്ക് 3-5 ശതമാനം വില വര്‍ധിപ്പിക്കും.

🔳വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വൈറല്‍ സെബി”ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഈജിപ്ഷ്യന്‍ സ്വദേശി മിറ ഹമീദ്, പ്രമുഖ യൂട്യൂബര്‍ സുദീപ് കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജിത മഠത്തില്‍, ആനന്ദ് ഹരിദാസ് എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഇര്‍ഷാദ്, നമിത പ്രമോദ്, സിദ്ധാര്‍ത്ഥ് ശിവ, ജോയ് മാത്യു, വെങ്കിടേഷ്, അനുമോള്‍, കുട്ടിയേടത്ത് വിലാസിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

🔳സൈനു ചാവാക്കാടന്‍ സംവിധാനം ചെയ്ത് പ്രദീപ് ബാബു, സാജു നവോദയ, ശിവജി ഗുരുവായൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രമാണ് ‘ഇക്കാക്ക’. അഞ്ച് കൂട്ടുകാരുടെ ഹൃദയ ബന്ധത്തിന്റെ കഥ പറയുന്ന ഫാമിലി ആക്ഷന്‍ ത്രില്ലറായ ഇക്കാക്കയുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ബിമല്‍ പങ്കജ്, പ്രദീപ് ബാബു എന്നിവര്‍ ചേര്‍ന്നാണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് പ്രദീപ് ബാബു സംഗീതം നിര്‍വ്വഹിക്കുന്നു. സംസ്ഥാന അവാര്‍ഡ് നേടിയ നിത്യാ മാമന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു അടിപൊളി ഗാനം പാഷാണം ഷാജിയും ആലപിച്ചിട്ടുണ്ട്.

🔳ലോകത്ത് ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ കാര്‍ ബ്രാന്‍ഡ് എന്ന പേര് സ്വന്തമാക്കി ജാപ്പനീസ് വാഹന നിര്‍മ്മാണ കമ്പനിയായ ടൊയോട്ട. ഓസ്‌ട്രേലിയയിലെ ‘കംപയര്‍ ദി മാര്‍ക്കറ്റ്’ പുറത്തിറക്കിയ വാര്‍ഷിക റാങ്കിംഗ് പ്രകാരം, 154 രാജ്യങ്ങളില്‍ 47 എണ്ണത്തിലും ഏറ്റവും കൂടുതല്‍ തിരഞ്ഞ കാര്‍ നിര്‍മ്മാതാക്കളുടെ പട്ടികയില്‍ ടൊയോട്ട ഒന്നാം സ്ഥാനത്ത് എത്തി. 29 പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന കാര്‍ ബ്രാന്‍ഡ് എന്ന നിലയില്‍ ബിഎംഡബ്ല്യു രണ്ടാം സ്ഥാനത്തെത്തി. മെഴ്‌സിഡസ് ബെന്‍സ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ടൊയോട്ടയുടെ ഈ നേട്ടം എന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳കേരളത്തിലെ അസാധാരണമായ ഉത്സവക്കാഴ്ചകളെ ഓര്‍ത്തെടുക്കുകയാണ് പ്രശസ്ത ചലച്ചിത്രനടന്‍ പത്മശ്രീ ജയറാം. കഥയേക്കാള്‍ കൗതുകം തോന്നുന്ന അദ്ദേഹത്തിന്റെ കുറിപ്പുകള്‍ അതീവഹൃദ്യമാണ്. സ്വന്തം ദേശമായ പെരുമ്പാവൂരിലെ കുട്ടിക്കാലം, കഥാപാത്രങ്ങളെപ്പോലെ ജീവിച്ച ആളുകള്‍. അന്നുമുതല്‍ പരിചയിച്ച ആനകളും ആനക്കഥകളും ഒപ്പം അപൂര്‍വമായ കളര്‍ ചിത്രങ്ങളും. ‘ആള്‍ക്കൂട്ടത്തില്‍ ഓരനപ്പെരുപ്പം’. മനോരമ ബുക്സ്. വില 240 രൂപ.

🔳മറ്റ് വകഭേദങ്ങളുമായി ഒമിക്രോണിനെ വേര്‍തിരിച്ചറിയുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് നടുവേദന. യുകെ, യുഎസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച കണക്കുകള്‍ പ്രകാരം നടുവേദനയാണ് ഒമിക്രോണിന്റെ ആദ്യ ലക്ഷണമെന്ന് വ്യക്തമാക്കുന്നു. നടുവേദനയില്‍ നിന്ന് ശരീരത്തിലുടനീളം പേശീവേദനയിലേക്ക് മാറുന്നു. ഇസെഡ്ഒഇ കൊവിഡ് പഠന ആപ്പ് പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇതിനെ കുറിച്ച് പറയുന്നത്. തൊണ്ടവേദന, വരണ്ട ചുമ എന്നിയാണ് കൂടുതല്‍ രോഗികളിലും കണ്ടിരുന്നത്. മുംബൈയിലെ മിക്ക രോഗികളിലും പനിയും തലവേദനയും എന്നിവ റിപ്പോര്‍ട്ട് ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ചിലരില്‍ ക്ഷീണവും ബലഹീനതയും എട്ടാം ദിവസം വരെ നീണ്ടുനിന്നു. ശരീരവേദന, നടുവേദന, പനി എന്നിവ ഒമിക്രോണ്‍ രോഗികളില്‍ കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങളാണ്. ഡെങ്കിപ്പനിയിലും ശരീരവേദനയും നടുവേദനയും പ്രകടമാകും. ഇത് മൂന്ന് ദിവസത്തേക്ക് സുഖപ്പെടാന്‍ തുടങ്ങും. അതുപോലെ മിക്ക ഒമിക്രോണ്‍ രോഗികളും മൂന്നാമത്തെയോ നാലാമത്തെയോ ദിവസമാകുമ്പോഴേക്കും മെച്ചപ്പെടാന്‍ തുടങ്ങുന്നു. രോഗം വന്ന് ഭേദമായ ശേഷം ദിവസങ്ങളോളം അസഹനീയമായ ശരീരവേദനയും ബലഹീനതയും നടുവേദനയും പലരേയും അലട്ടുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

*ശുഭദിനം*

ഒരുപാട് ദിവസത്തെ അലച്ചില്‍ അയാളെ തളര്‍ത്തിയിരുന്നു. അടുത്തുകണ്ട ആശ്രമത്തില്‍ അയാള്‍ ഭക്ഷണത്തിനായി എത്തി. അവിടെ ഒരു സന്യസി ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം അയാള്‍ക്ക് ഭക്ഷണം നല്‍കി. പിന്നീട് യാത്രയുടെ ഉദ്ദേശം തിരക്കി. താന്‍ ശ്രീബുദ്ധനെ അന്വേഷിച്ചിറങ്ങിയതാണെന്നും തനിക്ക് ബുദ്ധനെ നേരില്‍ കാണണമെന്നും അയാള്‍ പറഞ്ഞു. അതിനായി താന്‍ വീട് വിട്ടിറങ്ങിയിരിക്കുകയാണെന്നും പറഞ്ഞു. ആ സന്യസി പറഞ്ഞു: നീ ഉടന്‍ നിന്റെ വീട്ടിലേക്ക് മടങ്ങുക. ബുദ്ധന്‍ അവിടെ നിന്നെ കാത്തിരിക്കുന്നുണ്ട്. അയാള്‍ വേഗം വീട്ടിലേക്ക് തിരിച്ചു. പാതിരാ കഴിഞ്ഞനേരത്താണ് അയാള്‍ വീട്ടിലെത്തിയത്. വാതില്‍ മുട്ടിയപ്പോള്‍ വയോധികയായ അമ്മയാണ് വാതില്‍ തുറന്നത്. വെപ്രാളത്തില്‍ വസ്ത്രങ്ങള്‍ വലിച്ചുവാരിയാണ് ഉടുത്തിരിക്കുന്നത്. കയ്യില്‍ ഒരു വിളക്കുമായി മകനെ കണ്ട സന്തോഷത്തില്‍ അവര്‍ നിന്നു. വാതില്‍ തുറക്കുമ്പോള്‍ മനസ്സില്‍ പറയേണ്ട വാചകം സന്യാസി അയാള്‍ക്ക് പറഞ്ഞുകൊടുത്തിരുന്നു. ‘ ബുദ്ധനെ തേടി വീടുവിട്ടുപോകേണ്ടതില്ല. ബുദ്ധന്‍ നീങ്ങളുടെ വീടിനകത്തു തന്നെയാണ്. സ്‌നേഹം നിറഞ്ഞ തന്റെ അമ്മയുടെ മുഖം കണ്ടപ്പോള്‍ സന്യാസി പറഞ്ഞതിന്റെ പൊരുള്‍ അയാള്‍ക്ക് മനസ്സിലായി. അകലെയുള്ള ആകര്‍ഷക വ്യക്തിത്വങ്ങള്‍ മാത്രമാണ് ഗുരുവെന്ന് ചിന്തിക്കുന്നതുകൊണ്ടാണ് അടുത്തുളള അനുകരണീയ രൂപങ്ങള്‍ നാം കാണാതെ പോകുന്നത്. കൃത്യമായ ചട്ടക്കൂടുകളൊന്നുമില്ലാത്ത ധാരാളം ഗുരുക്കന്മാര്‍ എല്ലാവരുടേയും ചുറ്റിനുമുണ്ട്. സ്ഥിരപരിചയം കൊണ്ട് അവരെ നമുക്ക് അംഗീകരിക്കാനുള്ള മടികൊണ്ട് അവരെ ആരും വഴികാട്ടികളുടെ പട്ടികയില്‍ പെടുത്താറില്ല. സന്തതസഹചാരി പറയുന്ന ഉപദേശത്തെ അതേ പോലെ അവഗണിച്ച് പേര്‌കേട്ട ഉപദേശകരുടെ പക്കല്‍നിന്ന് പണം മുടക്കി അതേ നിര്‍ദ്ദേശം സ്വീകരിക്കാന്‍ മടിയില്ലാത്തവരാണ് അധികവും. ഏതെങ്കിലും ഒരു പാഠം നല്‍കാതെ ഒരാളും കടന്നുപോകുന്നില്ല. എന്തെങ്കിലും അനുഭവങ്ങള്‍ സമ്മാനിക്കാതെ ഒരു ദിനവും കടന്നുപോകുന്നില്ല. പക്ഷേ, അവ തിരിച്ചറിയാനുള്ള സൂക്ഷ്മ നിരീക്ഷണം നമുക്ക് വേണമെന്ന് മാത്രം. അരികിലുള്ള അറിവിന്റെ വെളിച്ചത്തെ നമുക്ക് തിരിച്ചറിയാം