കോവിഡ് വ്യാപനം; മഹാരാഷ്ട്രയിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു

 

കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. രാത്രി കർഫ്യു പ്രഖ്യാപിച്ചു. രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ അവശ്യ സർവിസുകൾ ഒഴികെയുള്ള എല്ലാ യാത്രകളും വിലക്കി.

അഞ്ചോ അതിലധികമോ ആളുകൾ ഒന്നിച്ച് പോകുന്നതും വിലക്കി. വിവാഹം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾക്ക് പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആക്കി. 20 പേർക്ക് മാത്രമേ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാവു. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഫെബ്രുവരി 15 വരെ അടഞ്ഞുകിടക്കും. നീന്തൽകുളങ്ങൾ, ജിംനേഷ്യം, പാർക്കുകൾ, മൃഗശാലകൾ, മ്യൂസിയം എന്നിവയെല്ലാം അടഞ്ഞുകിടക്കും.

വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും 50 ശതമാനം ആളുകളെ മാത്രമെ പ്രവേശിപ്പിക്കു. രാത്രി 10 മുതൽ രാവിലെ എട്ടുവരെ തുറക്കാൻ പാടില്ല. ഹോട്ടലുകളിലും റസ്റ്റാറന്‍റുകളിലും ശേഷിയുടെ 50 ശതമാനം ആളുകൾക്ക് മാത്രമാണ് പ്രവേശനം. അതും പൂർണമായി കോവിഡ് വാക്സിനെടുത്തവർക്ക് മാത്രം. ശനിയാഴ്ച മുംബൈയിൽ മാത്രം 20,318 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.