മഴ വീണ്ടും കനത്തു; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ വീണ്ടും കനക്കുന്നു. ഇന്ന് അതിശക്തമായ മഴക്ക് കാലാവസ്ഥാ കേന്ദ്രം സാധ്യത പ്രവചിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ തമിഴ്‌നാടിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് കനത്ത മഴക്ക് കാരണമായത്. ശക്തമായ ഇടിമിന്നലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. മലയോരമേഖലയിലും ദുരന്തസാധ്യതാ മേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ കേരള-ലക്ഷദ്വീപ് തീരങ്ങളിലുള്ളവര്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്.

മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. എറണാകുളം, തൃശൂര്‍, പാലക്കാട ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. വയനാട്ടില്‍ 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ നിരവധി കടകളില്‍ വെളളം കയറി. മലപ്പുറം കരുവാരക്കുണ്ട് കല്‍ക്കുണ്ടില്‍ 60 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തൃശൂര്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും അടച്ചു. തൃശൂര്‍ ചിമ്മിനി ഡാം ഇന്ന് തുറന്നേക്കും. അതിനാല്‍ കുറുമാലി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. കോട്ടയത്ത് മണ്ണിടിച്ചിലുണ്ടായി. തീക്കോയി മുപ്പതേക്കര്‍, മംഗളഗിരി എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇവിടങ്ങളില്‍ നിന്ന് ആളുകളെ നേരത്തെ മാറ്റിപാര്‍പ്പിച്ചിരുന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ടാമത്തെ സ്ലൂയിസ് ഗേറ്റ് ഇന്ന് തുറക്കാന്‍ സാധ്യതയുണ്ട്. ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചെ തുറന്നു.

എറണാകുളം കടവൂര്‍ നേര്യമംഗലത്ത് ആര്‍ ആര്‍ ടി സംഘത്തെ നിയോഗിച്ചു. വടക്കന്‍ മേഖലകളില്‍ മഴക്ക് ശമനമായിട്ടുണ്ട്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മഴ കുറഞ്ഞു. വയനാട്ടിലെ ബത്തേരി, ചീരാല്‍ എന്നിവിടങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി.