പ്രിയങ്കാ ഗാന്ധി അറസ്റ്റില്‍; ലഖിംപൂര്‍ഖേരിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു: പോലീസ് എഫ്‌ഐആര്‍

 

സീതാപൂരില്‍ തടവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റുചെയ്തു. ലഖിംപൂര്‍ഖേരിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് യുപി പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. പ്രിയങ്കാ ഗാന്ധിക്കൊപ്പം യുപിയിലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുര്‍ജാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് എന്നിവരുള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു.

സംഘര്‍ഷങ്ങളെ തുടര്‍ന്ന് ലഖിംപൂര്‍ഖേരിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്. രാഷ്ട്രീയ നേതാക്കളെ ലഖിംപൂരിലേക്ക് ഒരുകാരണവശാലും കടത്തിവിടില്ലെന്നുറപ്പിച്ചാണ് യുപി പൊലീസിന്റെ നീക്കങ്ങള്‍. 28 മണിക്കൂറായി എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ തന്നെ തടവിലാക്കിയിരിക്കുകയാണെന്ന് പറഞ്ഞ് പ്രിയങ്കാ ഗാന്ധി തന്നെ രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം പ്രധാനനമന്ത്രി മറുപടി പറയണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

അതിനിടെ ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ലഖ്‌നൗ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയാണ്. ലഖിംപൂര്‍ഖേരിയിലേക്ക് പ്രവേശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധിക്കുന്നത്.