റിപ്പബ്ലിക് ടി.വിയുടെ എല്ലാ തീരുമാനങ്ങളും തന്റെ അറിവോടെയല്ലെന്ന് അര്‍ണബ്; ചാനലിന് കീഴില്‍ 1100 ഓളം ജീവനക്കാരുണ്ട്

മുംബൈ: ചാനലിന്റെ എല്ലാ തീരുമാനങ്ങളും തന്റെ അറിവോടെയല്ലെന്ന് റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമി. ചാനലിന് കീഴില്‍ 1100 ഓളം ജീവനക്കാരുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന തീരുമാനങ്ങള്‍ ഡിസ്ട്രിബ്യൂഷന്‍ വിഭാഗം കൈക്കൊണ്ടതാണെന്നും എഡിറ്റോറിയല്‍ വിഭാഗത്തിന് പങ്കില്ലെന്നും അര്‍ണബ് ചൂണ്ടിക്കാട്ടുന്നു .മുംബൈ പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് എഴുതി നല്‍കിയ മറുപടിയിലാണ് അര്‍ണബിന്റെ വിശദീകരണം.

ചാനല്‍ കാണുന്നതിന് വീട്ടുകാര്‍ക്കോ കേബിള്‍ സ്ഥാപനങ്ങള്‍ക്കോ പണം നല്‍കിയോ എന്ന ചോദ്യത്തിനും തനിക്കറിയില്ലെന്ന മറുപടിയാണ് അര്‍ണബ് നല്‍കിയത്. എഡിറ്റോറിയല്‍ വിഭാഗത്തില്‍ മാത്രമാണ് തനിക്ക് മേധാവിത്വമുള്ളതെന്നും യാതൊരു തരത്തിലുള്ള ടി.ആര്‍.പി പെരുപ്പിച്ചുകാണിക്കലും റിപ്പബ്ലിക് ടി.വിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും അര്‍ണാബ് പറയുന്നു . ടി.ആര്‍.പി തട്ടിപ്പ് കേസില്‍ ചാനല്‍ റേറ്റിങ് കൃത്രിമമായി വര്‍ധിപ്പിച്ചെന്നാരോപിച്ച്‌ അര്‍ണബിനെ പ്രതിചേര്‍ത്ത് പൊലീസ് കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മേയ് മാസത്തില്‍ 68 ചോദ്യങ്ങളാണ് അര്‍ണബിന് പൊലീസ് നല്‍കിയത്. മേയ് 24ന് ഇവയുടെ മറുപടി എഴുതി നല്‍കിയിരുന്നു.