ചൂടില്‍ തളരേണ്ട, വഴിനീളെ തണ്ണിമത്തന്‍ നിരന്നു

വേനലിനും തിരഞ്ഞെടുപ്പിനും ഒരുപോലെ ചൂടേറിയതോടെ വഴിയാത്രക്കാര്‍ക്കും പ്രചാരണക്കാര്‍ക്കും കുളിരേകാന്‍ തണ്ണിമത്തനെത്തി. വഴിയോര വിപണിയിലുള്‍പ്പെടെ തണ്ണിമത്തന് ആവശ്യക്കാര്‍ ഏറുകയാണ്. കടുത്ത വേനലില്‍ ശരീരത്തിലെ ജലനഷ്ടം തടയുന്നതിന് സഹായിക്കുമെന്നതാണ് തണ്ണിമത്തന് പ്രിയമേറാന്‍ കാരണം. സമാം, കിരണ്‍, നാംധാരി, വിശാല്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള തണ്ണിമത്തനുകളാണ് തമിഴ്‌നാട്, കര്‍ണാടക, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്നത്. ഇനമനുസരിച്ച്‌ കിലോഗ്രാമിന് 15 മുതല്‍ 50 വരെയാണ് വില. മഞ്ഞ തണ്ണിമത്തനും വിപണിയിലെ താരമാണ്. ആവശ്യക്കാര്‍ കൂടിയതോടെ തണ്ണിമത്തന്‍ ജ്യൂസ് കടകളും വഴിനീളെ സജീവമായിട്ടുണ്ട്.

വേനല്‍ കടുക്കുന്ന മാര്‍ച്ച്‌, ഏപ്രില്‍, മെയ് മാസങ്ങളിലാണ് തണ്ണിമത്തന്‍ വില്‍പ്പന തകൃതിയായി നടക്കാറ്. തണ്ണിമത്തന്‍ കൂടാതെ ഇളനീര്‍, കരിമ്ബിന്‍ ജ്യൂസ്, മൂസമ്ബി തുടങ്ങിയ ശീതളപാനീയങ്ങളും സജീവമാണ്. ആവശ്യക്കാര്‍ കൂടിയതോടെ ചിലയിടങ്ങളില്‍ തണ്ണിമത്തന്‍ തോന്നും പോലെ വിലയീടാക്കുന്നതായ പരാതിയുമുണ്ട്.