Headlines

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ലണ്ടന്‍ യാത്ര: ആരൊക്കെ കൂടെ പോയി, സ്വകാര്യ സന്ദര്‍ശനമോ ഔദ്യോഗികമോ? ചോദ്യങ്ങളുമായി പ്രതിപക്ഷം

തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ലണ്ടനില്‍ സില്‍വര്‍‌സ്റ്റോണ്‍ മോട്ടോര്‍ റേസിങ് സര്‍ക്യൂട്ട് സന്ദര്‍ശിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് കാരണമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം, ചെലവ്, സുതാര്യത എന്നിവ സംബന്ധിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ഉന്നയിക്കുന്നത്.

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയും ബിജെപി തമിഴ്നാട് അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനും വിജയ്യുടെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ തേടി. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവര്‍ ആരൊക്കെ, യാത്രയ്ക്കായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചിരുന്നോ, തമിഴ്നാട്ടിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ലക്ഷ്യമിട്ടിരുന്ന നിക്ഷേപങ്ങള്‍ ഏതൊക്കെ എന്നെല്ലാമാണ് പ്രതിപക്ഷം ചോദിക്കുന്നത്. തമിഴ്നാടിന്റെ ചരിത്രത്തില്‍ ഇത്തരത്തിലൊരു ഡമ്മി മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന് ഉദയനിധി സ്റ്റാലിന്‍ വിമര്‍ശിച്ചു.

വിജയ് നിലവില്‍ ലണ്ടനില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിലാണ്. അവിടെ അദ്ദേഹം വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുമെന്നും തമിഴ്‌നാട്ടിലെ നിക്ഷേപ സാധ്യതകള്‍ ആരായുമെന്നമാണ് പ്രതീക്ഷിക്കുന്നത്.

മോട്ടോര്‍ റേസിംഗ് മത്സരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നതോടെയാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം ശക്തമായയത്. സില്‍വര്‍‌സ്റ്റോണ്‍ സര്‍ക്യൂട്ടില്‍ നടന്‍ അജിത്തിന്റെ ലെ മാന്‍സ് കപ്പ് പരിപാടിയില്‍ വിജയ്യുടെയും നടി തൃഷയുടെയും ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനം പ്രധാനമായും നിക്ഷേപ പ്രോത്സാഹനത്തെ ലക്ഷ്യമിട്ടുള്ളതാണോ എന്നതിനെക്കുറിച്ച് ആയിരുന്നു ചോദ്യങ്ങള്‍ ഉയര്‍ന്നത്.

നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി അധികാരമേറ്റ് 100 ദിവസത്തിനുള്ളില്‍ വിദേശയാത്ര നടത്താനുള്ള വിജയ്‌യുടെ തീരുമാനത്തെ താന്‍ ആദ്യം സ്വാഗതം ചെയ്തിരുന്നതായി പളനിസ്വാമി പറഞ്ഞു. ഇത്തരം ശ്രമങ്ങള്‍ വികസനം ത്വരിതപ്പെടുത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം മുഖ്യമന്ത്രിയെ വിമര്‍ശിച്ചു. മാധ്യമങ്ങളില്‍ കാണുന്ന ചിത്രം വ്യത്യസ്തമാണെന്ന് പറഞ്ഞ പളനിസ്വാമി അദ്ദേഹം എങ്ങനെയാണ് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതെന്ന് കാണുന്നുണ്ടല്ലോ എന്ന് പരിഹാസത്തോടെ കൂട്ടിച്ചേര്‍ത്തു.

വിജയ്‌യുടെ ലണ്ടന്‍ യാത്ര വ്യക്തിപരമാണോ ഔദ്യോഗികമാണോ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ ചോദിച്ചു. അദ്ദേഹത്തിനൊപ്പം പോയത് ആരൊക്കെ എന്നതില്‍ വ്യക്തതയും അദ്ദേഹം തേടി. ചിലര്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.ആരൊക്കെയാണ് പോയതെന്നോ ആരെയാണ് അദ്ദേഹം കൂടെക്കൂട്ടിയതെന്നോ എനിക്കറിയില്ല – നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. യാത്രയ്ക്കായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചിരുന്നോ എന്നും, നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി മാത്രമാണോ വിജയ് ലണ്ടനിലേക്ക് പോയതെന്നും അദ്ദേഹം ചോദിച്ചു.

തമിഴ്‌നാട്ടിലെത്തിയതിന് ശേഷം വിജയ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു വ്യക്തിപരമായ യാത്രയാണെങ്കില്‍ എനിക്ക് ഒന്നും പറയാനില്ല. എന്നാല്‍ അദ്ദേഹം നിക്ഷേപം ആകര്‍ഷിക്കാന്‍ പോയിട്ടുണ്ടെങ്കില്‍, അദ്ദേഹം ആരെയാണ് കണ്ടുമുട്ടിയതെന്നും എത്ര നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്നും വിശദീകരിക്കണം – അദ്ദേഹം പറഞ്ഞു.

ഡിഎംകെയും വിഷയം രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ഇത്രയും അപരിഷ്‌കൃതനും ഡമ്മിയുമായ മുഖ്യമന്ത്രിയെ ഇതിനുമുന്‍പ് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.