Headlines

ഇറാനിലേക്ക് ചൈനയുടെ എണ്ണപ്പണം വരുന്ന വഴിയടക്കാൻ യുഎസ്; തുർക്കിയിലെ ബാങ്കിന് അമേരിക്കൻ പ്രഹരം

 

വാഷിങ്ടൻ ∙ ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളുടെ പേരിൽ തുർക്കി ആസ്ഥാനമായുള്ള ബാങ്കിനും രണ്ട് അനുബന്ധ സ്ഥാപനങ്ങൾക്കും യുഎസ് ഉപരോധം. ഇറാനെ രാജ്യാന്തര വ്യാപാരങ്ങളിൽനിന്നും സാമ്പത്തിക ഇടപാടുകളിൽനിന്നും ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. യുഎസ് ട്രഷറി വകുപ്പാണ് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് പുറത്തുവിട്ടത്.

തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോൾഡൻ ഗ്ലോബൽ യാതിരിം ബങ്കാസിയാണ് യുഎസ് ഉപരോധം നേരിടുന്നത്. 2025 ലെ കണക്കുപ്രകാരം 516.63 മില്യൻ ഡോളറാണ് 2019ൽ സ്ഥാപിതമായ ഗോൾഡൻ ഗ്ലോബൽ യാതിരിം ബങ്കാസിയുടെ മൊത്തം ആസ്തി. ചൈനയ്ക്കും ഇറാനും തമ്മിലുള്ള വ്യാപാര ഇടപാടുകളിൽ പങ്കുണ്ടെന്ന് കണ്ടാണ് ഇസ്തംബുൾ ആസ്ഥാനമായുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയത്.

നാറ്റോ രാജ്യമായ തുർക്കിയിലെ ബാങ്കിനുമേലുള്ള യുഎസ് നടപടിക്കു പ്രത്യേകതകൾ ഏറെയാണ്. ഇതാദ്യമായിട്ടാണ് നാറ്റോ സഖ്യകക്ഷിയിൽ ഉൾപ്പെട്ട രാജ്യത്തുള്ള ബാങ്കിനെ അമേരിക്ക ഉപരോധ പട്ടികയിൽ പെടുത്തുന്നത്. യുഎസ്–ഇറാൻ ചർച്ചകൾ ഫലം കാണാതെ പോകുന്നതിനെ തുടർന്നാണ് സാമ്പത്തിക സമ്മർദത്തിലൂടെ ഒറ്റപ്പെടുത്തി ടെഹ്റാനെ മെരുക്കാൻ യുഎസ് ഭരണകൂടം ശ്രമിക്കുന്നത്. ഉപരോധം നേരിടുന്ന മൂന്ന് സ്ഥാപനങ്ങൾക്കും ഇനിമുതൽ ഡോളർ അധിഷ്ഠിത സാമ്പത്തിക വിനിമയം സാധ്യമാവുകയില്ല. ഒപ്പം ഈ ബാങ്കുമായി ഇടപാട് നടത്തുന്ന മറ്റ് ധനകാര്യ സ്ഥാപനങ്ങളും അമേരിക്കയുടെ നടപടികൾ നേരിടാൻ സാധ്യതയുണ്ട്.