Headlines

‘നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്: മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നതായും അവ പൊട്ടാന്‍ സാധ്യതയുള്ളതായും ചൈനയുടെ മുന്നറിയിപ്പ് . നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. അതേസമയം, ദുരന്തത്തില്‍ മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ 626 മരണം സ്ഥിരീകരിച്ചു.

മിന്നല്‍ പ്രളയത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ നേപ്പാളില്‍ വീണ്ടും ഹിമതടാകം പൊട്ടിയേക്കാമെന്ന് ഭീതിയാണ് നിലനില്‍ക്കുന്നത്. ദുരന്തം നടന്ന പ്രദേശത്തിന്റെ ചുറ്റുമുള്ള പ്രദേശത്ത് ഇപ്പോഴും ഹിമാനികളും ഹിമതടാകങ്ങളും ഉണ്ടെന്നും അവ പൊട്ടിയേക്കാമെന്നും ചൈന മുന്നറിയിപ്പ് നല്‍കി. പ്രദേശത്ത് പുതുതായി രണ്ട് പുതിയ ഹിമതടാകം രൂപപ്പെട്ടത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ ഭീതി നിലനില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിനും ദുരന്തനിവാരണത്തിനും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ വ്യക്തമാക്കി.

കനത്ത മഴ കാരണം പ്രദേശത്തെ ജലനിരപ്പ് ഉയരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിട്ടുണ്ടെന്ന് നേപ്പാളിലെ ദുരന്തനിവാരണ അതോറിട്ടി വ്യക്തമാക്കിയിട്ടുണ്ട്. ചോച്ചെന്‍ ഖോല നദിയുടെും പുരെപു സാങ്പു നദിയുടെയും സംഗമസ്ഥാനത്തിനടുത്തുള്ള തടാകം കവിഞ്ഞൊഴുകിയതായും പൊട്ടാനുള്ള സാധ്യത കൂടുതലാണെന്നും ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് മൂന്നു മണി മുതല്‍ മഴ തുടരുകയാണ്. ദുവാകോട്ട് എന്ന പ്രദേശത്താണ് ഏറ്റവും നാശനഷ്ടമുണ്ടായിരിക്കുന്നത്. 35 രാജ്യങ്ങളില്‍ നിന്നുള്ളവരെ ദുവാകോട്ടില്‍ കാണാതായിട്ടുണ്ടെന്നാണ് നേപ്പാള്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 149 ഇന്ത്യക്കാര്‍ ഇന്നലെ നേപ്പാളില്‍ നിന്നും ചൈനയിലെത്തിയതായും നിലവില്‍ നാനൂറോളം ഇന്ത്യക്കാര്‍ ചൈനയിലുണ്ടെന്നും വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. 320 ഇന്ത്യക്കാരായാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കാണാതായിട്ടുള്ളത്.