Headlines

വൈകിട്ട് 4 മണിവരെ വിറ്റുവരവ് 422.17 കോടി രൂപ, കഴിഞ്ഞ തവണത്തെക്കാൾ വർധന; റെക്കോർഡിട്ട് സപ്ലൈകോ

തിരുവനന്തപുരം∙ ഓണം വിപണിയില്‍ സപ്ലൈകോയുടെ വിറ്റുവരവ് 422.17 കോടി രൂപ കവിഞ്ഞു. ഇന്ന് വൈകിട്ട് 4 മണിവരെയുള്ള കണക്കാണിത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 35 ദിവസത്തെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു. അതിനേക്കാള്‍ വലിയ വര്‍ധനയാണ് ഇത്തവണത്തേത്. ഇത് സമീപകാലത്തെ റെക്കോർ‌ഡ് നേട്ടമാണ്.

കഴിഞ്ഞവര്‍ഷം തിരുവോണം സെപ്റ്റംബര്‍ 5 നായിരുന്നു. 2025 ഓഗസറ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 4 വരെയുള്ള 35 ദിവസത്തെ കണക്കാണ് 385.42 കോടി രൂപ. ഇത്തവണ ഓഗസ്റ്റ് ഒന്നുമുതല്‍ 25 ദിവസംകൊണ്ടു മാത്രം ഇതുവരെ 350.21 കോടി രൂപയുടെ വിറ്റുവരവുണ്ട്. മിക്ക സബ്‌സിഡി സാധനങ്ങള്‍ക്കും വില വര്‍ധിപ്പിക്കാതെയും പലതിനും വിലകുറച്ചിട്ടും ഈ നേട്ടത്തിലെത്താനായത് ജനങ്ങള്‍ സപ്ലൈകോയെ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ആശ്രയിച്ചതിനാലാണെന്ന് അധികൃതർ പറയുന്നു. വെളിച്ചെണ്ണ 20 രൂപ കുറച്ചാണ് ഇത്തവണ വിറ്റത്. കഴിഞ്ഞ വര്‍ഷം വെളിച്ചെണ്ണയില്‍നിന്നു മാത്രം 100 കോടി രൂപയാണ് ലഭിച്ചത്.

വിറ്റുവരവ് ഇങ്ങനെ

∙ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2025 ഓഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 4 തിരുവോണം വരെ 35 ദിവസത്തെ ആകെ വിറ്റുവരവ്: 385.42 കോടി രൂപ. സബ്‌സിഡി സാധനങ്ങള്‍: 180.03 കോടി. നോണ്‍സബ്‌സിഡി: 205.11 കോടി.

∙ ഈ സര്‍ക്കാരിന്റെ കാലത്ത് 2026 ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 25 തിരുവോണം വരെ 35 ദിവസത്തെ വിറ്റുവരവ് ഇതുവരെ: 422.17 കോടി. സബ്‌സിഡി: 153.49 കോടി, നോണ്‍ സബ്‌സിഡി: 268.89 കോടി.

∙ 2026 ഓഗസ്റ്റ് 1 മുതല്‍ ഓഗസ്റ്റ് 25 തിരുവോണം വരെ 25 ദിവസത്തെ വിറ്റുവരവ്: 350.21 കോടി രൂപ. സബ്‌സിഡി: 125.67 കോടി, നോണ്‍സബ്‌സിഡി: 224.67 കോടി.