സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: രാഷ്ട്രീയ പ്രതിരോധത്തിന് സിപിഐഎം; ഇന്ന് വിശദീകരണ യോഗം

കോഴിക്കോട്: പിണറായി വിജയന്റെ മകള്‍ ടി വീണ പ്രതിയായ സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ രാഷ്ട്രീയ പ്രതിരോധത്തിന് സിപിഐഎം. ഇന്ന് കോഴിക്കോട് മുതലക്കുളത്ത് വിശദീകരണ യോഗം നടക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

വീണയ്ക്ക് എതിരെയുള്ള ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം. മുഹമമ്ദ് റിയാസിനെ ലക്ഷ്യം വെക്കുന്നുവെന്ന് ആരോപണം. കഴിഞ്ഞ ചേര്‍ന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം, വിഷയം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് രാഷ്ട്രീയമായി വിഷയത്തെ നേരിടാനും അണികളോട് വിശദീകരിക്കാനുമുള്ള തീരുമാനം.

വീണ ടിക്കെതിരെ ഉയര്‍ന്ന ഹവാല ഇടപാട് ആരോപണങ്ങളെ പൂര്‍ണമായി തള്ളുകയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വീണ ഹവാല ഇടപാട് നടത്തിയെന്നും ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എവിടെ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പിണറായി വിജയന്‍ ചോദിച്ചു. വിശ്വസനീയമായ എന്ത് തെളിവാണ് ഇതിന് ലഭിച്ചതെന്നും എന്തും പറയാമെന്നായോ എന്നും അദ്ദേഹം ആഞ്ഞടിച്ചു.

തനിക്കോ തന്റെ മകള്‍ക്കോ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലുമോ ഒരു തരത്തിലുമുള്ള ഹവാല ഇടപാടുകള്‍ ഇല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.’പണ്ടും ഞാന്‍ പറഞ്ഞിട്ടുണ്ട്, ഈ കൈകള്‍ ശുദ്ധമാണ്, ഇനിയും ശുദ്ധമായിരിക്കും. അതില്‍ കറയാക്കാമെന്ന് ആരും ധരിക്കേണ്ട’. പിണറായി പറഞ്ഞു. എല്ലാം സംശുദ്ധമായി നടക്കുന്നുവെന്ന് താന്‍ അങ്ങേയറ്റം ആത്മവിശ്വാസത്തോടെ പറയുന്നുവെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇ ഡി അന്വേഷണവുമായി വന്നപ്പോള്‍ വീണ അവരുമായി പൂര്‍ണമായി സഹകരിച്ചു. ഇനിയും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനോ വിവരങ്ങള്‍ നല്‍കുന്നതിനോ തടസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.