തൃശൂർ മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ. മാള , ഇന്റർനാഷണൽ ആൻഡ് സൈനിക സ്കൂൾ ഉടമ ഡോ. രാജു ഡേവിസ് ആണ് വിവാദ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചത്. സ്കൂളിലെ ആഘോഷ ചടങ്ങിൽ പങ്കെടുക്കാൻ എത്താത്ത വരെ ക്ലാസിൽ കയറ്റില്ലെന്ന് സന്ദേശത്തിൽ പറയുന്നു. അവധി ദിനം സ്കൂളിലെത്താത്തവർ വിശദീകരണം നൽകണമെന്നും സ്കൂൾ ഉടമയായ ഡോ. രാജു ഡേവിസ് സന്ദേശത്തിൽ പറയുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളെ സ്കൂളിൽ എത്തിക്കാൽ പലഭാഗത്തേക്കും സ്കൂൾ ബസ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ പകുതി രക്ഷിതാക്കളും കുട്ടികളെ സ്കൂളിലേക്ക് അയച്ചില്ല. തുടർന്നാണ് സ്കൂൾ ഉടമ വിവാദ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചത്. പണം നഷ്ടമായതിന്റെയും കുട്ടികൾ കുറഞ്ഞു പോയതിന്റെയും ദേഷ്യത്തിലായിരുന്നു സ്കൂൾ ഉടമയുടെ ശബ്ദ സന്ദേശം.
‘എല്ലാ റൂട്ടിലും ബസ് ഓടുന്നുണ്ട്. പകുതിയിലേറെ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് വിട്ടിട്ടില്ല. അവരെ ക്ലാസിൽ കയറ്റില്ല. അവർ നേരിട്ട് വന്ന് വിശദീകരണം നൽകണം. മോശമായ ഏർപ്പാടാണ്. രാജ്യത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ വീട്ടിലിരിക്കുന്നത് മോശമാണ്. അവരൊക്കെ പാകിസ്താനിലേക്ക് പോകേണ്ടതാണ്. ഇവിടെ ജീവിക്കാൻ അർഹതപ്പെട്ടവരല്ല അവർ. എല്ലാ സ്വാതന്ത്ര്യവും വേണം. എന്നാൽ രാജ്യത്തെ ബഹുമാനമില്ലാതെ കുട്ടികളെ വളർത്തുന്നു. കുട്ടികൾ ധിക്കാരികളായി തീരുന്നത് ഇതുകൊണ്ടാണ്’ സ്കൂൾ ഉടമ സന്ദേശത്തിൽ പറയുന്നു.






