ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ നടത്തിയ പരാമർശത്തിന് എതിരെ സിപിഐ. പരാമർശം തരംതാണതെന്ന് മുൻ മന്ത്രി ജിആർ അനിൽ പറഞ്ഞു. അമ്മയെ അറിയുന്നവർ എല്ലാം വന്ദേമാതരം പാടുമെന്നും അല്ലാത്തവർ പാടില്ലെന്നുമായിരുന്നു മോഹൻ കുന്നുമ്മലിന്റെ പരാമർശം. കേരളത്തിൽ സർക്കാർ പരിപാടികളിൽ വന്ദേ മാതരം പൂർണമായി പാടാത്തത് ഇടതുപക്ഷത്തെ ഭയന്നെന്ന് ജി.ആർ അനിൽ പറഞ്ഞു. കോൺഗ്രസ് ബിജെപിയുടെ ബി ടീം ആയി മാറുന്നെന്നും ജിആർ അനിൽ കൂട്ടിച്ചേർത്തു.
മണിവിളയിൽ സംഘടിപ്പിച്ച സങ്കൽപ് 2026 യുവ സംഗമം എന്ന പരിപാടിയിലാണ് മോഹനൻ കുന്നുമ്മൽ പങ്കെടുത്തത്. ഭാരതത്തെ സംബന്ധിച്ചിടത്തോളം അമ്മയാണ് ഭാരതം, അതുകൊണ്ടാണ് നമ്മൾ ഭാരതാംബ എന്ന് പറയുന്നത്. ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം എന്ന് പാടുന്നത്. അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നത്. എന്നാൽ അമ്മ ആരെന്നറിയുന്നവർ എപ്പോഴും വന്ദേമാതരം എന്ന് തന്നെ പറയും. അങ്ങനെയാണ് പറയേണ്ടതെന്ന് മോഹനൻ കുന്നുമ്മൽ പറഞ്ഞു.
ആളുകൾ മാറിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റം നമ്മുടെ നാട്ടിലും വരും എന്നകാര്യത്തിൽ യാതൊരു സംശയവും ഇല്ല. എന്താണ് പേടിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് കുട്ടികളാണ്. നിങ്ങൾക്ക് എത്രത്തോളം പഠിക്കണമോ അതിനുള്ള സൗകര്യം ചെയ്യാനായി ഈ രാജ്യം തന്നെ നിങ്ങളുടെ കൂടെയുണ്ട്. എന്ത് വേണമെങ്കിലും പഠിക്കണമെന്നും മോഹനൻ കുന്നുമ്മൽ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.









